
കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ നിർണായക ആയുധം പ്രധാനപ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ്പിടിച്ചെടുത്തു. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്കുകൊണ്ടാണ് ഷഹബാസിന് മർദ്ദനമേറ്റത്.
വീട് പൂട്ടിയിരുന്നതിനാൽ വീട്ടുകാരെ വിളിച്ചുവരുത്തിയാണ് താമരശ്ശേരി സി.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. പ്രതികളായ മറ്റ് നാല് വിദ്യാർത്ഥികളുടെ വീടുകളിലും പൊലീസ് ഒരേസമയം പരിശോധന നടത്തി. നാല് മൊബൈൽ ഫോണുകൾ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു.
റൂറൽ എസ്.പി കെ.ഇ ബെെജുവിന്റെ നിർദ്ദേശപ്രകാരം നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ്.
ഷഹബാസിന്റെ പിതാവ് ഇക്ബാൽ, മാതാവ് റംസീന എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾ രക്ഷിതാക്കളുടെ അറിവോടെ നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്നാണ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നത്. പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്നവരുടേയും മൊഴികൾ രേഖപ്പെടുത്തി. ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ഉടൻ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് താമരശ്ശേരി സി.ഐ സായൂജ് കുമാർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചും അന്വേഷണം വ്യാപിപ്പിക്കും. പിടിയിലായ അഞ്ചു വിദ്യാർത്ഥികളും സ്ഥിരം പ്രശ്നക്കാരെന്നാണ് പൊലീസ് പറയുന്നത്. ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ വിദ്യാർത്ഥികൾ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിൽ തുടരുകയാണ്.
ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ഷഹബാസ് ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരിച്ചത്. തലയോട്ടി തകർന്നിരുന്നു.
ഇല്ലാതായത് കുടുംബത്തിന്റെ
പ്രതീക്ഷ: 15കാരന്റെ പിതാവ്
കോഴിക്കോട്: 'വളഞ്ഞിട്ടാണ് എന്റെ മോനെ അടിച്ചത്. അത് കണ്ടു നിന്നവരുണ്ട്. അവർ ഭയം കാരണം പുറത്ത് പറയാൻ മടിക്കുന്നതാണ്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ആളുകളും ഈ 15 വയസുള്ള കുട്ടികൾക്ക് പിന്നിലുണ്ട്. അവരാണ് കുട്ടികളെ സപ്പോർട്ട് ചെയ്യുന്നതും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നതും'. സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക്ബാൽ നിറകണ്ണുകളോടെ പറഞ്ഞു.
പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാൽ ഈ കുട്ടികൾ തിരിച്ചിറങ്ങി വീണ്ടും ഇതുതന്നെ കാട്ടുമെന്നാണ് എല്ലാവരും പറയുന്നത്. അതുണ്ടാകരുത്. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല. എന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്.
കഷ്ടപ്പെട്ടാണ് അവനെ വളർത്തിക്കൊണ്ടുവന്നത്. പഠിച്ച് നല്ലൊരു ജോലി വാങ്ങണമെന്നായിരുന്നു അവന്റെ ആഗ്രഹം. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |