
തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബഡ്ജറ്റ് നിർദ്ദേശം സംസ്ഥാനത്ത് നടപ്പാക്കുമോ എന്ന് ഇന്നറിയാം. നികുതി ഇളവ് നടപ്പാക്കണമെങ്കിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തിയുള്ള ധന ബിൽ ഇന്ന് ഗവർണർക്ക് സമർപ്പിച്ച് മുൻകൂർ അനുമതി വാങ്ങി അതിന്റെ പകർപ്പ് നിയമസഭാംഗങ്ങൾക്ക് വിതരണം ചെയ്യണം.
എങ്കിലേ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാൻ കഴിയൂ.സഭ പാസാക്കിയാൽ നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്.അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഹൈക്കോടതിയെ സമീപിക്കാം.
തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്. വിവിധ വകുപ്പുകളുടെ ധനാഭ്യർഥന,ധന വിനിയോഗ ബിൽ,ധന ബിൽ എന്നിവ പാസാക്കണം.
47 വകുപ്പുകളിൽ സാധാരണ പത്ത് ദിവസം വരെയെടുത്താണ് ധനാഭ്യർഥന പാസാക്കുന്നത്. എന്നാൽ , പുതുക്കിയ ബഡ്ജറ്റായതിനാൽ ഈ നടപടിക്രമങ്ങളെല്ലാം മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചിട്ടുണ്ട്.
ബഡ്ജറ്റിലെ നിർദേശമാണെങ്കിലും ധന ബില്ലിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാം.
എന്നാൽ,വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് യു.ഡി.എഫിന്റെ മദ്യ നയത്തിലെ തീരുമാനത്തിനനുസരിച്ച് മാത്രമേ നടപ്പാക്കുകയുള്ളുവെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്. നിയമസഭ പാസാക്കി നിയമമായിക്കഴിഞ്ഞാൽ നയം മാറിയത് കൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് വേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനമെങ്കിൽ അത് ഗസറ്റിൽ പരസ്യപ്പെടുത്തി വിജ്ഞാപനമിറക്കുകയും ,നിയമസഭയിൽ വീണ്ടും അവതരിപ്പിച്ച് ബഡ്ജറ്റ് നിർദ്ദേശമനുസരിച്ച് വരുത്തിയ നിയമ ഭേദഗതി പിൻവലിക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |