
തിരുവനന്തപുരം: ലയണൽ മെസി ഉൾപ്പെട്ട അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയത് ഗുരുതര ക്രമക്കേടുകളാണ്. മുൻ സർക്കാരിന് അതിൽനിന്ന് ഒഴിയാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിദേശനാണ്യ വിനിമയചട്ടലംഘനമടക്കം അന്വേഷിക്കും.ഇക്കാര്യത്തിൽ സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകിയതിന്റെ നടപടിക്രമം എന്തായിരുന്നു, താത്പര്യപത്രം ക്ഷണിച്ചാണോ അനുമതി നൽകിയത്, എന്നിവയെല്ലാം അന്വേഷണ പരിധിയിൽ വരും. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളിലും ഉചിത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സർക്കാരിന്റെയും യു.ഡി.എഫിന്റെയും നയത്തിന് അനുസരിച്ചായിരിക്കുമെന്ന് സതീശൻ പറഞ്ഞു.പാർലമെന്റ് പാസാക്കിയ നിയമപ്രകാരം വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ്. അധിക്ഷേപിച്ചാൽ 3വർഷം വരെ തടവുശിക്ഷ കിട്ടാം. നിയമം പാസാക്കി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സർക്കാരിന്റെ നയം എന്താണെന്ന് സ്വാതന്ത്ര്യദിന ആഘോഷത്തിൽ വ്യക്തമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളിലും മത്സരങ്ങളിലും വന്ദേമാതരം പൂർണമായി ആലപിക്കണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. സോഷ്യൽ മീഡിയയിൽ തനിക്കെതിരായ വാർത്തകൾ നീക്കിയത് താനോ, തന്റെ ഓഫീസോ ആവശ്യപ്പെട്ടിട്ടല്ലെന്ന് സതീശൻ പറഞ്ഞു. തന്നെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നീക്കരുതെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണ്. നീക്കിയ വാർത്തകൾ തിരിച്ചുകൊണ്ടുവരണമെന്ന് മാദ്ധ്യമസ്ഥാപനങ്ങൾ പരാതി നൽകിയാൽ സർക്കാർ ഒപ്പംനിൽക്കും.
ബോർഡ്, കോർപറേഷൻ
തീരുമാനം ഉടൻ
സംസ്ഥാനത്തെ ബോർഡ്- കോർപറേഷൻ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉഭയ കക്ഷി ചർച്ച തുടങ്ങിയെന്ന് സതീശൻ പറഞ്ഞു. പ്രളയക്കെടുതിയുണ്ടായതിനെ തുടർന്നാണ് ഇതു സംബന്ധിച്ച നടപടികൾ നീണ്ടത്. യു.ഡി.എഫിൽ ചർച്ച പൂർത്തിയാവുന്ന മുറയ്ക്ക് തീരുമാനമെടുക്കും.
കെ.എ.എസ് നിയമന നടപടികൾ തുടങ്ങിയത് ഒഴിവുകൾ ഇല്ലാതെയാണ്. അഡ്വൈസ് മെമ്മോനൽകിയതടക്കം സർക്കാർ പരിശോധിക്കും. മെഡിസെപിൽ കൂടുതൽ ആശുപത്രികളും വിഗദ്ഗ്ധ ചികിത്സാ സൗകര്യങ്ങളും ഉൾപ്പെടുത്തും. അമ്പലം വിഴുങ്ങികളായിരുന്നു എൽ.ഡി.എഫ് കാലത്തെ ദേവസ്വം പ്രസിഡന്റുമാരെന്ന് സതീശൻ കുറ്റപ്പെടുത്തി. എല്ലാത്തിനും രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നു.എൽ.ഡി.എഫ് ഭരണകാലത്തെ എത്രാമത്തെ ദേവസ്വം പ്രസിഡന്റാണ് ജയിലിലായതെന്നും മുഖ്യമന്ത്രി ചോദിച്ചു. ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വിജിലൻസ് അന്വേഷണം. അതിൽ സർക്കാർ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
' ഗോവിന്ദൻ ഞങ്ങളുടെ
വീടിന്റെ ഐശ്വര്യം"
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഞങ്ങളുടെ വീടിന്റെ ഐശ്വര്യമാണെന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഴുവൻ ലഹരിക്കച്ചവടമാണെന്ന ഗോവിന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഓപ്പറേഷൻ തൂഫാൻ പ്രകാരം അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുൽ സലാമിനെയും സർക്കാർ സംരക്ഷിച്ചിട്ടില്ല. ആരും അവർക്കുവേണ്ടി ഇടപെട്ടില്ല, ജയിലിലടച്ചു. അവർ തന്റെ പഴ്സണൽ സ്റ്റാഫല്ല. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കിടന്നപ്പോൾ ഈ പാർട്ടി സെക്രട്ടറി എവിടെ ആയിരുന്നു. അറസ്റ്റിലായ ഒരാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓഡിനേറ്റർ ആണെന്ന ആരോപണവും സതീശൻ തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |