
കൊച്ചി: ശബരിമല ദർശനം പൊലീസ് തടഞ്ഞെന്നാരോപിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി. തമിഴ്‌നാട് സ്വദേശി സത്യശ്രീ ശർമ്മിള റഹ്‌മത്തലി (48)യുടെ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥ്,ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് നോട്ടീസ് നൽകിയത്. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി കഴിഞ്ഞ 20ന് പമ്പയിലെത്തിയെങ്കിലും ട്രാൻസ്‌ജെൻഡർ ആയതിനാൽ പൊലീസ് തടഞ്ഞെന്ന് ഹർജിയിൽ പറയുന്നു. ട്രാൻസ്‌ജെൻഡർമാരെ മലകയറാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വത്തിന്റെ നിർദ്ദേശമുണ്ടെന്നും പറഞ്ഞു. എന്നാൽ ഉത്തരവ് അവർ ഹാജരാക്കിയില്ല. മുൻപ് ജനുവരി 3നും ഏപ്രിൽ 15നും താൻ ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഇത്തവണത്തെ തടയൽ വിവേചനപരമാണെന്നും ഹർജിക്കാരി ആരോപിച്ചു. സെപ്തംബർ 3ന് വിഷയം വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |