
കുളത്തൂപ്പുഴ: നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനവുമായി താഴ്ചയിലേക്ക് മറിഞ്ഞ യുവാവിന് ദാരുണാന്ത്യം.
കുളത്തൂപ്പുഴ വില്ലുമല അമ്പതേക്കർ തടത്തരികത്ത് വീട്ടിൽ സജിയാണ് (32) മരിച്ചത്. ഉത്രാട ദിനത്തിൽ രാത്രി 11ഓടെ തിരുവനന്തപുരം - ചെങ്കോട്ട അന്തർസംസ്ഥാന പാതയിലെ നെടുവണ്ണൂർക്കടവ് ചെക്ക്പോസ്റ്റിന് മുന്നിലായിരുന്നു അപകടം. വനംവകുപ്പിന്റെ സൗരോർജ്ജ വേലി നിർമ്മാണം ഏറ്റെടുത്ത് നടത്തുന്ന വെൽഡിംഗ് തൊഴിലാളിയായ സജിയും
കുളത്തൂപ്പുഴ കല്ലുവരമ്പ് സെക്ഷനിൽ നിന്ന് സ്ഥലം മാറിപ്പോയ മുൻ ഫോറസ്റ്റർ അരുൺകുമാറും ഒന്നിച്ച് ജീപ്പിലെത്തുകയായിരുന്നു. അരുൺകുമാറാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇതിനിടയിൽ ചെക്ക്പോസ്റ്റിന് മുന്നിൽ വാഹനം നിറുത്തിയ അരുൺകുമാർ താക്കോലെടുക്കാതെ പുറത്തിറങ്ങി. മറുവശത്തിരുന്ന സജി പുറത്തേക്കിറങ്ങി ഡ്രൈവറുടെ സീറ്റിന്റെ വശത്തെത്തി താക്കോൽ ഊരാൻ ശ്രമിച്ചു. ഫസ്റ്റ് ഗിയറിലായിരുന്ന ജീപ്പ് ഇതിനിടയിൽ സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുകയും വാഹനത്തിൽ പിടിച്ചുകിടന്ന സജി ജീപ്പിനൊപ്പം റോഡിന്റെ മറുവശത്തുള്ള താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ സജിയെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തൂപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: അപ്സര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |