തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന പിഎസ്‌സി നിയമനങ്ങളിൽ അനർഹരായവരെ തള്ളിക്കയറ്റിയതായുള്ള പരാതി വ്യാപകമാകുന്നു. ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്) ലക്ചറർ തസ്തികയിലും അസിസ്റ്റന്റ് ഇൻറർമേഷൻ ഓഫീസർ നിയമനത്തിലും പാർട്ടിക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചതായാണ് ആരോപണം. പ്ലാനിംഗ് ബോർഡിലേക്കുള്ള വിവിധ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയതിലെ ക്രമക്കേടിനെത്തുടർന്നുള്ള ആക്ഷേപം കത്തിനിൽക്കെയാണ് പുതിയ വിവാദം ഉയരുന്നത്.
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിൽ റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി യോഗ്യതകളിൽ മാറ്റം വരുത്തിയതായാണ് പുതിയ പരാതി. പിആർഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. മാദ്ധ്യമപ്രവർത്തന മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് വേണ്ടത്.
പ്രിസം പാനലിലെ എം പാനൽ ജീവനക്കാർക്ക് ഉൾപ്പെടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയതായാണ് പരാതി. നൂറോളം ഉദ്യോഗാർത്ഥികൾ ഇത്തരത്തിൽ യോഗ്യതാ രേഖകളിൽ മാറ്റം വരുത്തിയതായാണ് സൂചന. കൂടാതെ റാങ്ക് പട്ടികയിലെ പതിനഞ്ചുപേരും വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും ആരോപണം ഉയരുന്നു.
ഇതുകൂടാതെ, ഡയറ്റിലെ ലക്ചർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളിൽ ഇടത് അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പരിഗണന നൽകിയതായും പരാതിയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകൾക്കെതിരെയാണ് ഉദ്യോഗാർത്ഥികൾ ആരോപണം ഉന്നയിച്ചത്. ഡയറ്റ് ലക്ചറർ കാറ്റഗറി 349/2022 മുതൽ 396/2022 വരെയുള്ള 47 ഗസറ്റഡ് തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. കെഎസ്ടിഎ സംസ്ഥാന നേതാക്കൾ അടക്കം ഏഴ് എസ്‌സിഇആർടി റിസർച്ച് ഓഫീസർമാർ റാങ്ക് ലിസ്റ്റുകളിൽ മുന്നിലെത്തിയത് യാദൃശ്ചികമല്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |