
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പ്രസംഗിച്ച വേദി ബി.ജെ.പി അനുകൂല സംഘടനകൾ ശുദ്ധീകരിച്ച സംഭവത്തെ അപലപിക്കാൻ കോൺഗ്രസിലെ പല നേതാക്കളും തയ്യാറായില്ലെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. ബുധനാഴ്ച ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഖാർഗെ തന്റെ വിഷമവും അതൃപ്തിയും തുറന്നറിയിച്ചത്.
മാദ്ധ്യമങ്ങളിലൂടെ നിരന്തരം പ്രതികരിക്കാറുള്ള 'സുന്ദരൻമാരായ നേതാക്കൾ" ഹൽദ്വാനി സംഭവത്തെ അപലപിച്ചുകണ്ടില്ല. ഇതിൽ ദുഃഖവും നിരാശയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെയും പേരെടുത്ത് പറയാതെ ആയിരുന്നു വിമർശനം. ഖാർഗെയുടെ പരാമർശത്തിൽ ഇടപെട്ട സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടി വിഷയം ഏറ്റെടുക്കുകയും അപലപിക്കുകയും ചെയ്‌തെന്ന് വിശദീകരിച്ചു. എന്നാൽ, ഖാർഗെ തന്റെ നിലപാടിൽ ഉറച്ചു നിന്നു.
പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്യുന്ന നേതാക്കളുണ്ടല്ലോ എന്നാണ് വിഷയത്തിൽ ചില കോൺഗ്രസ് നേതാക്കൾ പുറത്ത് പ്രതികരിച്ചത്. ഹൽദ്വാനിസംഭവം അപലപനീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി മാപ്പു പറയണമെന്നും കെ.സി. വേണുഗോപാൽ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ ദളിത് വിരുദ്ധ മനോഭാവമാണ് 'ശുദ്ധീകരണപ്രക്രിയ"യിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |