
യോഗം സെപ്തം.3ന് ഇന്ദിരാ ഭവനിൽ
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയുടെ ആദ്യയോഗം സെപ്തംബർ മൂന്നിന് ചേരുമ്പോഴും കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. സർക്കാരിനെയും പാർട്ടിയെയും പ്രതിനിധീകരിക്കേണ്ട സമിതിയാണ് ഇന്ദിരാഭവനിൽ ചേരുന്നത്. പലവിധ വിഷയങ്ങളിലും യു.ഡി.എഫ് ഘടകകക്ഷികൾ അതൃപ്തിയിലാണ്. സർക്കാരിനെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ ഇതിനെല്ലാം പോംവഴി കാണാൻ ബാദ്ധ്യതയുള്ള പാർട്ടിയിലാണ് അദ്ധ്യക്ഷനില്ലാത്ത അവസ്ഥ. കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ തുടരുന്ന മന്ത്രി സണ്ണിജോസഫ്, മുഖ്യമന്ത്രി വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, മുതിർന്ന നേതാക്കൾ എന്നിവരുൾപ്പെടെ 30 അംഗങ്ങളാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.
പി.എം.ശ്രീ, വഖഫ് ബോർഡ് ,പുതിയ ജില്ലകളുടെ രൂപീകരണം തുടങ്ങി രാഷ്ട്രീയ തീരുമാനമെടുക്കേണ്ട പല വിഷയങ്ങളും ചർച്ചയ്ക്ക് വരാം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുക്കും. സർക്കാരിന്റെ ചില തീരുമാനങ്ങൾ പാർട്ടിവികാരം ഉൾക്കൊള്ളാതെയാണെന്ന അഭിപ്രായം ചില നേതാക്കൾക്കുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
മനസ് തുറക്കാതെ ഹൈക്കമാൻഡ്
കെ.പി.സി.സി അദ്ധ്യക്ഷനെ നിശ്ചയിക്കാനുള്ള ഗൗരവതരമായ ചർച്ചകൾ ഹൈക്കമാൻഡ് തുടങ്ങിയിട്ടില്ല. പട്ടികയിൽ ഇടംപിടിക്കാൻ അരഡസൻ നേതാക്കൾ കാത്തുനിൽക്കുകയാണ്. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് ദേശീയതലത്തിൽ കുറച്ചുകൂടി ഉയർന്ന ചുമതല നൽകാൻ സാദ്ധ്യത തെളിയുന്നുവെന്നതാണ് പുതിയ രാഷ്ട്രീയ സംഭവവികാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |