
തിരുവനന്തപുരം: കുട്ടികളുടെ ബൗദ്ധിക വളർച്ചയ്‌ക്കും സാംസ്കാരിക സംരക്ഷണത്തിനും മാതൃഭാഷയും പത്രവായനയും അനിവാര്യമാണെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ ജി. നായർ പറഞ്ഞു. കേരളകൗമുദി അങ്കണത്തിൽ കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും റോട്ടറി ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 3211 ന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന 'എന്റെ കൗമുദി" പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികൾ ആദ്യം ചിന്തിക്കുന്നതും വികാരങ്ങൾ പ്രകടിപ്പിക്കുന്നതും മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടുതന്നെ മാതൃഭാഷയിലെ പ്രാവീണ്യം മറ്റ് ഭാഷകൾ പഠിക്കുന്നതിനും സഹായിക്കും. ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങളിൽ വലിയൊരു പങ്കും അൽഗോരിതങ്ങൾ നിർണയിക്കുന്നതാണ്. പലപ്പോഴും വസ്തുതകളേക്കാൾ അഭിപ്രായങ്ങളാണ് വായനക്കാരിലേക്ക് എത്തുന്നത്. എന്നാൽ പത്രങ്ങൾ പരിശോധിച്ചുറപ്പിച്ച വസ്തുതകളാണ് വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്. അതിനാൽ പത്രവായന ശരിയായ വിവരബോധവും ചിന്താശേഷിയും വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കേരളകൗമുദിയുടെ സ്‌നേഹാദരവ് ഡയറക്‌ടർ ശൈലജ രവി ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ ജി. നായർക്ക് സമ്മാനിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കല എസ്.ഡി, റോട്ടറി റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ വിൽസൺ ജോർജ്, സർക്കുലേഷൻ മാനേജർ ആർ.പി. തംമ്പുരു, അസിസ്റ്റന്റ് ഗവർണേഴ്സ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറിമാർ മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |