
തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിലെത്തി. സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും ഇന്നലത്തെ ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകി.
സ്‌പെഷ്യാലിറ്റി ചികിത്സയുള്ളയിടങ്ങളിൽ ഒൻപത് ഡോക്ടർമാരുടെ സേവനം ഓരോ ഡിപ്പാർട്ട്‌മെൻറിലും ഉറപ്പാക്കുക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരോട് സമ്മതം ചോദിക്കുക എന്നീ ആവശ്യങ്ങളും പരിഗണിക്കും. മറ്റ് ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് പുനർവിന്യസിക്കുന്ന സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് പകരം എൻ.എച്ച്.എമ്മിൽ നിന്നടക്കം ഡോക്ടർമാരെ ഉറപ്പാക്കും. പുനർവിന്യസിക്കപ്പെടുന്ന സ്‌പെഷ്യലിസ്റ്റുകൾക്ക് സ്‌പെഷ്യൽ അലവൻസ് വേണമെന്ന ആവശ്യവും പരിഗണിക്കും.
24 മണിക്കൂർ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ ഒഴിവുകൾ നികത്തണമെന്നുമായിരുന്നു കെ.ജി.എം.ഒ.എയുടെ നിലപാട്. ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്‌പെഷ്യലിസ്റ്റുമാരെ വിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാർ നിലപാട്. പുനലൂരിലാണ് പദ്ധതി ആദ്യമായി ആരംഭിക്കുന്നത്. ഇവിടെ ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ മുഴുവൻ സമയവും ഒരു സ്‌പെഷ്യലിസ്റ്റ് ഉണ്ടാകും. രാത്രി 8 മുതൽ ഓൺ കോൾ ഡ്യൂട്ടിയിൽ സ്‌പെഷ്യലിസ്റ്റ് സേവനവും ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |