
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. മുഖ്യപ്രതി ഡോ. എം.കെ. റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ ഡിവൈ.എസ്.പി സുധീർ കല്ലന്റെ സസ്പെൻഷൻ വൈകുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
ഓപ്പറേഷൻ തൂഫാനിൽ ചിലരെ അറസ്റ്റ് ചെയ്യുന്നത് ഒഴിച്ചാൽ വകുപ്പിന്റെ മറ്റ് നടപടികളെല്ലാം പക്ഷപാതപരമാണെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വിമർശിച്ചു. ഇതുസംബന്ധിച്ച് ഉത്തരവുണ്ടാകുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നിതിൻ രാജിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഉപഹർജി ഉത്തരവിനായി മാറ്റി.
നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് രണ്ടാമത് അറസ്റ്റുചെയ്ത ഡോ. റാം ജയിലിലാണ്. ഡിവൈ.എസ്.പി സുധീറിനെ കോടതി നേരത്തെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും വിമർശിച്ചിരുന്നു.
മറ്റ് സസ്‌പെൻഷനുകളിൽ നടപടി ക്രമം പാലിച്ചോ?
ഡിവൈ.എസ്.പിക്കെതിരെയുള്ള നടപടി അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. സസ്പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് തീരുമാനം നീളുന്നതെന്ന് വിജിലൻസ് അഭിഭാഷകൻ അറിയിച്ചു. സ്വാതന്ത്ര്യദിന ക്വിസിൽ സവർക്കറെക്കുറിച്ച് ചോദ്യം എഴുതിയ അദ്ധ്യാപകനെയും തിരുവനന്തപുരം കോർപ്പറേഷൻ വിഷയത്തിൽ കത്തയച്ച അണ്ടർ സെക്രട്ടറിയെയും സസ്പെൻഡ് ചെയ്തത് എന്ത് നടപടിക്രമം പാലിച്ചാണെന്ന് കോടതി ചോദിച്ചു. എ.ഡി.ജി.പി അജിത്‌കുമാറിനെയും സസ്പെൻഡ് ചെയ്തിരുന്നു. ഇത് ഇരട്ടത്താപ്പാണെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |