
കൊച്ചി: എട്ടാം ക്ളാസുകാർക്ക് പരീക്ഷ 21 ന് രാവിലെ 9.30 മുതൽ 11.15 വരെ. അന്നു തന്നെ വിദ്യാഭ്യാസവകുപ്പിന്റെ ഓണാഘോഷവും.
കൂട്ടുകാരെല്ലാം ഓണത്തിരക്കിലാകുമ്പോൾ എട്ടാം ക്ലാസുകാരെ മാത്രം പരീക്ഷാഹാളിലാക്കുന്നതിനെതിരേ സംഘടനകൾ.
8, 9 ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂൾ ടൈംടേബിൾ പുനഃക്രമീകരിച്ചതോടെയാണ് എട്ടാം ക്ലാസ് പരീക്ഷ ഓണാഘോഷദിനമായ 21ലേക്ക് നീണ്ടത്. 8, 9 ക്ലാസുകളുടെ അവസാന പരീക്ഷയായ കലാകായികപ്രവൃത്തിപരിചയ പരീക്ഷ സെപ്തംബർ ഒന്നിലേക്കും മാറ്റിയിരുന്നു.
ഓണാഘോഷം 22 ലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
ഒരു പരീക്ഷയുടെ തീയതി മാറ്റിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്.
സെപ്തംബർ 1 ലേക്ക് മാറ്റണം
21ന് എട്ടാം ക്ലാസിന് നിശ്ചയിച്ച ഒന്നാം ഭാഷ പേപ്പർ രണ്ടിന്റെ പരീക്ഷ സെപ്തംബർ 1ന് രാവിലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. അല്ലെങ്കിൽ 20ന് രാവിലെയും ഉച്ചയ്‌ക്കുമായി രണ്ട് പരീക്ഷ നടത്തണം.
പരീക്ഷ മാറ്റിയാൽ രണ്ടാം പാദത്തിലെ അദ്ധ്യയനത്തെ ബാധിക്കുമെന്നതിനാലാണ് ഓണപ്പരീക്ഷ വേഗത്തിലാക്കിയത്. കലാ, കായിക, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെ രണ്ടാം പാദത്തിലാണ്. ഒന്നാംപാദ പരീക്ഷ ഓണത്തിനു ശേഷം നിശ്ചയിച്ചാൽ കൂടുതൽ പ്രതിസന്ധിയാകുമെന്നാണ് ക്യു.ഐ.പി യോഗം വിലയിരുത്തിയത്. മുന്നൊരുക്കങ്ങളോ ആലോചനയോ ഇല്ലാതെയാണ് ടൈംടേബിൾ പുനഃക്രമീകരിച്ചതെന്ന ആക്ഷേപവുമുണ്ട്.
സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം ക്ലാസുകൾ മുടങ്ങിയതോടെ ജൂലായിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. ജൂലായ് 10 വരെ പഠിപ്പിച്ചത് ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ തയ്യാറാക്കാനാണ് തീരുമാനം. ശേഷിക്കുന്നത് തിടുക്കത്തിൽ പഠിപ്പിക്കേണ്ട സാഹചര്യമാണുളളത്.
ഒരു ക്ലാസിലെ കുട്ടികൾക്ക് മാത്രം ഓണാഘോഷത്തിൽ പങ്കെടുക്കാനാവാത്ത സാഹചര്യം ഒഴിവാക്കണം. ടൈംടേബിൾ പുനഃക്രമീകരിച്ചാൽ ഓണാഘോഷവും പരീക്ഷയും ഒരുപോലെ നടത്താനാകും.
ടി.കെ.എ ഷാഫി
ജനറൽ സെക്രട്ടറി
കെ.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |