
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ വനിതകൾക്കുള്ള പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന ഹർജി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ഫയലിൽ സ്വീകരിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണു ഹർജിക്കാരൻ. ഇതോടെ പുതിയ സർക്കാർ ആദ്യം നടപ്പാക്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനം നിയമ പോരാട്ടത്തിലേക്ക്.
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതു സ്വകാര്യ ബസുകളുടെ മത്സര ക്ഷമത ഇല്ലാതാക്കിയെന്നും കെ.എസ്.ആർ.ടി.സിക്കു മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണു ഹർജിയിലെ ആക്ഷേപം.
തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സർക്കാർ പദ്ധതി. പ്രൈവറ്റ് സ്റ്റേജ് കാരിയേഴ്സിൽനിന്നു വൻതോതിൽ സ്ത്രീകൾ കെ.എസ്.ആർ.ടി.സിയിലേക്കു യാത്ര മാറ്റി.സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ നഷ്ടം സംഭവിച്ചു. ബസ് സർവീസ് സാമ്പത്തികമായി ലാഭകരമല്ലാതായി.
750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. ഓരോ ദിവസവും കൂടുതൽ സ്ത്രീ യാത്രക്കാർ ഒഴിഞ്ഞു പോകുന്നതു സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വർദ്ധിപ്പിക്കുന്നു. സർവീസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടത്തിനാണ് ഇടയാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |