
തളിപ്പറമ്പ്: ഏത് പ്രതികൂല സാഹചര്യത്തിലും തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എമ്മിനൊപ്പം നൽക്കുന്നവരിൽ ഒരു വിഭാഗം ഇത്തവണ വോട്ട് ചെയ്യാതിരുന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തളിപ്പറമ്പ് മയ്യിലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ.ഗോവിന്ദനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു.
പാർട്ടിയെ തകർക്കുകയെന്ന എതിരാളികളുടെ ലക്ഷ്യം തിരിച്ചറിയാതെ, അവസരവാദിയായ ടി.കെ.ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചു. ഇക്കാര്യത്തിൽ പലർക്കും ഇപ്പോൾ മനസ്താപം ഉണ്ടായിട്ടുണ്ടാകും. മാദ്ധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടുപോയവർ അടക്കം അണികൾക്കിടയിൽ ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും സംസ്ഥാനത്താകെയുമുള്ള പരാജയത്തിന് കാരണം.
നിങ്ങൾ എന്തിന് മാറി ചിന്തിച്ചു, ആരെയാണ് വിശ്വാസത്തിലെടുത്തത് എന്നു ചോദിച്ച പിണറായി ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്തി പാർട്ടിക്കൊപ്പം നിൽക്കണമെന്നും പറഞ്ഞു. പാർട്ടിയെ പരാജയപ്പെടുത്താൻ മാത്രമുള്ള വീഴ്ച പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായോ. ഗോവിന്ദന്റെ വിജയത്തെ ശാശ്വതമായി കാണേണ്ടതില്ല. ഈ ജയം എക്കാലവും നിലനിൽക്കില്ല.
ഇടതുവിരുദ്ധ കുത്തൊഴുക്കിനെ എക്കാലവും അതിജീവിച്ച മണ്ഡലമാണ് തളിപ്പറമ്പ്. 1991ന് ശേഷം 50 ശതമാനത്തിലേറെ വോട്ട് നേടിയിരുന്ന മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫ് വോട്ട് വിഹിതം 41 ശതമാനമായി കുറഞ്ഞു. 2021നെ അപേക്ഷിച്ച് 11 ശതമാനം വോട്ട് നഷ്ടമായി.
ഏത് പരാജയത്തെയും ഗൗരവമായി കാണുന്ന പാർട്ടിയാണ് സി.പി.എം. എല്ലാ വിലയിരുത്തലുകളും പാർട്ടി സ്വീകരിക്കും. ജനവിധിയെ മാനിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |