
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കും.
സമിതിയിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 13ന് ബസ് ഉടമാ സംഘടനകളുടെ യോഗം ഗതാഗതമന്ത്രി വിളിച്ചിട്ടുണ്ട്. യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും സ്വകാര്യബസ് ഉടമകൾ ഉന്നയിക്കും.
ഗ്രാമ പ്രദേശങ്ങളിലേക്കു ദിവസം 9 സർവീസെങ്കിലും നടത്തുന്ന ബസിൽ ഒരുദിവസം ശരാശരി ഡീസൽ നിറയ്ക്കാൻ വേണ്ട തുക 4,500 – 5,000 രൂപ വേണം.
ഒരു ലിറ്റർ ഡീസലിൽ ശരാശരി ഓടുന്നത് 3.5 കിലോമീറ്റർ. മുൻപ് ഒരു ദിവസം ഒൻപതിനായിരം രൂപ വരെ ലഭിച്ചിരുന്നു.ഇന്ധനവില വർദ്ധിക്കുകയും പ്രിയദർശിനി പദ്ധതി കെ.എസ്.ആർ.ടി.സി നടപ്പാക്കുകയും ചെയ്തതോടെ ലഭിക്കുന്നതു ശരാശരി 6000 മുതൽ 7000 രൂപ വരെയാണ്. 1000– 1200 വരെയാണ് ജീവനക്കാരുടെ പ്രതിദിന ശമ്പളം. അത് 500 രൂപ വരെയായി കുറച്ച് ജീവനക്കാർ സഹകരിക്കുന്നുണ്ട്. ഫിനാൻസ് അടവ്, ടാക്സ്, ഇൻഷ്വറൻസ് എന്നിവയുടെയും അറ്റകുറ്റപ്പണികളുടെയും ചെലവിനായും പണം കണ്ടെത്തണം. സർക്കാർ ദിവസ നികുതിയിൽ 130–150 രൂപ വരെ കുറച്ചെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യാത്രികരിൽ 60 ശതമാനവും സ്ത്രീകളാണ്. അവരാകട്ടെ ഇപ്പോൾ കെ.എസ്.ആർ.ടി.സിയാണ് കൂടുതലായി ആശ്രയിക്കുന്നത്
ഉടമകളുടെ ആവശ്യങ്ങൾ
1. സ്വകാര്യ ബസുകളിലും സ്ത്രീകൾക്കു സൗജന്യയാത്രാ പദ്ധതി നടപ്പാക്കുക. അതിന് സർക്കാർ പണം നൽകുക
2. ഡീസൽ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാൻ നടപടി.
3. കിലോമീറ്ററിനു വാടക നിശ്ചയിച്ച് സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |