
തിരുവനന്തപുരം: ഭയമില്ലാതെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയണം, ആറുവയസുകാരി റുവാനിയുടെ ഈ ആഗ്രഹം സഫലമാകും. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്നതിലെ ബുദ്ധിമുട്ട് മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ച് വീടിനായി അഭ്യര്‍ത്ഥിച്ചിരുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭയമില്ലാതെ കിടന്നുറങ്ങാന്‍ കഴിയണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് പുതിയ വീടിന് വേണ്ടി മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത്. കുടുംബത്തെ തിരിച്ച് വിളിച്ച മുഖ്യമന്ത്രി, വീട് നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പും നല്‍കി.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ റുവാനിയുടെ ആവശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പൊതുസമൂഹമറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. വിഴിഞ്ഞത്തിന് സമീപം ഒരു ചായ്പ്പിലാണ് ഇപ്പോള്‍ മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം റുവാനിയ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത, ശുചിമുറി പോലുമില്ലാത്ത ഈ പഴയ വീട്ടില്‍ മഴ പെയ്യുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു റുവാനി പറഞ്ഞത്.
'മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതില്‍ ഞങ്ങള്‍ക്ക് ഉറങ്ങണം. ഞാന്‍ വലുതാകുമ്പോള്‍ ജോലി കിട്ടി പൈസ തിരികെ തരാം' എന്ന റുവാനിയുടെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. കുഞ്ഞിന്റെ വാക്കുകള്‍ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുകയും വീട് നല്‍കുമെന്ന ഉറപ്പ് നല്‍കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |