
തിരുവനന്തപുരം: ബി.പി.എൽ സ്കോളർഷിപ്പ് ഹൈക്കോടതി റദ്ദാക്കുകയും കോർപസ് ഫണ്ട് കാലിയാവുകയും ചെയ്തതോടെ ത്രിശങ്കുവിലായ പാവപ്പെട്ട കുടുംബങ്ങളിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് എൻട്രൻസ് കമ്മിഷണർ ശുപാർശ നൽകി.
നിയമനിർമ്മാണം നടത്താമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ ബി.പി.എൽ വിദ്യാർത്ഥികളെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നും കുട്ടികൾ മുഴുവൻ ഫീസും നൽകണമെന്ന് എങ്ങനെ നിർദ്ദേശിക്കാനാവുമെന്നും കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിയമനിർമ്മാണത്തിന് തടസമില്ലെന്നാണ് എൻട്രൻസ് കമ്മിഷണർ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്.
സ്വാശ്രയ കോളേജിൽ മെരിറ്റിലെത്തുന്ന ബി.പി.എൽ വിദ്യാർത്ഥികൾക്കാണ് ഫീസിന്റെ 90% തുക സ്കോളർഷിപ്പ് നൽകിയിരുന്നത്. 85% സീറ്റിലും 6.61ലക്ഷം മുതൽ 7.65 ലക്ഷം വരെയാണ് ഫീസ്. 86,600 രൂപ സ്‌പെഷ്യൽ ഫീസുമുണ്ട്. ഇത്രയും വലിയ ഫീസ് ബി.പി.എൽ വിദ്യാർത്ഥികൾക്ക് താങ്ങാനാവില്ല.
2021-21നു ശേഷം പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പ് നൽകിയിട്ടില്ല. കോളേജുകൾ കുട്ടികളെ പുറത്താക്കുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. എൻ.ആർ.ഐ വിദ്യാർത്ഥി ഫീസിൽ നിന്ന് സ്കോളർഷിപ്പിന് ഈടാക്കുന്ന 5 ലക്ഷം സർക്കാരിലേക്ക് അടയ്ക്കുന്നുമില്ല. സ്കോളർഷിപ്പ് തുടരണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തതെങ്കിലും തുടർ നടപടിയുണ്ടായില്ല.
സർക്കാർ ആശുപത്രിയിൽ
2 വർഷം സൗജന്യസേവനം
ബി.പി.എൽ സ്കോളർഷിപ്പോടെ എം.ബി.ബി.എസ് പാസാകുന്നവർ രണ്ടുവർഷം സർക്കാർ ആശുപത്രിയിൽ സൗജന്യസേവനം നടത്തണമെന്ന് വ്യവസ്ഥയുണ്ട്
സ്കോളർഷിപ്പ് നിയമപരമാക്കാതെ, എക്സിക്യുട്ടീവ് ഉത്തരവിറക്കി സർക്കാർ നടപ്പാക്കിയതാണ് ക്രമക്കേടായി ഹൈക്കോടതി കണ്ടെത്തിയിരുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |