
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ,മുൻ മാനേജിംഗ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യുന്നത്. ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ രണ്ടുദിവസം സാവകാശം നൽകണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് എ. ബദറുദ്ദീൻ അംഗീകരിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഇവരെ വിചാരണ ചെയ്യാൻ 2020ൽ സി.ബി.ഐ വ്യവസായവകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ നൽകിയില്ല. തുടർന്ന്, ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് തവണ കോടതി നിർദ്ദേശിച്ചിട്ടും അനുമതി നൽകിയില്ല. ഇത് കോടതിയുടെ നിശിത വിമർശനത്തിനിടയാക്കിയിരുന്നു. വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ താക്കീതും ചെയ്തു. പുതിയ സർക്കാരാണ് പ്രോസിക്യൂഷന് അനുമതി നൽകാൻ തീരുമാനിച്ചത്.
2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ. കാസിം,ജെ.എം.ജെ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ജയ്‌മോൻ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. കാസിം മരിച്ചതിനാൽ കേസിൽ നിന്നൊഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |