തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് 23% മഴക്കുറവ്. ചൂടും കടുത്തു. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്. വേനൽകാലത്തെ അവസ്ഥ.
കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, എല്ലാം തെറ്റി. എൽനിനോ പ്രിതഭാസമാണ് വില്ലനായത്.
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മി. മീറ്റർ മാത്രം. ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ.
തുലാവർഷവും കാത്ത്
കാലവർഷം നിരാശപ്പെടുത്തി പിൻവാങ്ങാനൊരുമ്പോൾ പ്രതീക്ഷ തുലാവർഷത്തിലാണ്. ഒക്‌ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും സമാന്യം നല്ല രീതിയിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ മഴ ഒക്‌ടോബറിൽ പ്രതീക്ഷിക്കുന്നു. തുലാവർഷം തെക്കൻ, മദ്ധ്യകേരളത്തിലാണ് കൂടുതൽ കിട്ടാറാള്ളത്.
വൈദ്യുതിക്കും ക്ഷാമം
മഴ മാറിയതോടെ വൈദ്യുതി ഉപഭോഗത്തിലും വർദ്ധന. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. കാലവർഷം സജീവയ സമയത്ത് ഇത് 80 ദശലക്ഷത്തിൽ താഴെയായിരുന്നു. 4850 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയ ഉപയോഗം. 4000മെഗാവാട്ടിൽ താഴെ നിൽക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത വർദ്ധിച്ചു. ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് ഇടയ്ക്കിടെ വൈദ്യുതി നിയന്ത്രണവും വേണ്ടിവരുന്നു.
അടുത്ത 10 മാസം കൂടി എൽനിനോ സ്വാധീനമുണ്ടാകുമെങ്കിലും വലിയ വരൾച്ചയ്ക്ക് സാദ്ധ്യതയില്ല
-ഡോ.എ.രാജഗോപാൽ കമ്മത്ത്
(ശാസ്ത്ര ഗവേഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |