
കൊല്ലം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ ക്രൂശിക്കാൻ തന്നെ കരുവാക്കിയെന്ന് മുൻ പി.എ ടെന്നി ജോപ്പൻ പറഞ്ഞു. മഞ്ചേരി ശ്രീധരൻ നായരുടെ പരാതിയിന്മേലുള്ള സോളാർ തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയായിരുന്ന ടെന്നിയെ പ്രതിപ്പട്ടികയിൽ നിന്ന് ഇന്നലെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
'ചോദ്യം ചെയ്യാനായി കോട്ടയം ഡിവൈ.എസ്.പിയായിരുന്ന അജിത്ത് എന്നെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു. പതിനൊന്ന് മണിക്ക് ചെന്ന എന്നെ വൈകിട്ട് നാലുവരെ അവിടെ ഇരുത്തി. അര മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. അന്ന് എ.ഡി.ജി.പി ആയിരുന്ന എ. ഹേമചന്ദ്രനും ചോദ്യം ചെയ്യാനുണ്ടായിരുന്നു. അതിനിടയിൽ എ. ഹേമചന്ദ്രൻ എന്റെ ചെവിക്കല്ലിന് അടിച്ചു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ ഒന്നും പറയാതെ ഇറങ്ങിപ്പോയ അദ്ദേഹം ജോപ്പനെ അറസ്റ്റ് ചെയ്തതായി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ശത്രുക്കൾ പാർട്ടിയിലായിരുന്നു. ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിന് മുൻപ് കേസിൽ നിന്ന് ഒഴിവാക്കിയതിൽ സന്തോഷമുണ്ട്"- ജോപ്പൻ പറഞ്ഞു.
ആരെയും ഉപദ്രവിച്ചിട്ടില്ല: ഹേമചന്ദ്രൻ
' ജോപ്പൻ പറഞ്ഞത് കള്ളമാണ്. എന്റെ സർവീസിൽ ഒരിക്കലും ഒരു പ്രതിയേയും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല." -ഇതേക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ
എ.ഹേമചന്ദ്രൻ 'കേരളകൗമുദി"യോടു പറഞ്ഞു. ഇപ്പോൾ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവാണ് അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |