
തിരുവനന്തപുരം: യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും പാടണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ്. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണെന്ന് വിശദീകരണം. വന്ദേമാതരം പൂർണ്ണമായി പാടുന്നത് ആർ.എസ്.എസിന് കീഴ്‌പ്പെ
ടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന ഗീതം ഉണ്ടെങ്കിൽ ആദ്യം അതും പിന്നാലെ ദേശീയഗീതമായ വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ചടങ്ങുകളിൽ കർശനമായി ആലപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം. വന്ദേമാതരത്തിലെ യഥാർത്ഥ കവിതയിലുള്ള ആറ് ചരണങ്ങളും ഒഴിവാക്കാതെ പൂർണമായി ആലപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്.
ദേശീയഗാനം ആലപിക്കുമ്പോൾ അവയുടെ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിച്ച് കൃത്യമായി വേണം അവതരിപ്പിക്കാൻ. നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കാൻ ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയത്. വന്ദേമാതരം മുഴുവൻ പാടുന്നതിന് ദേശീയ തലത്തിൽ കോൺഗ്രസ് എതിരായിരിക്കെ വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായിരുന്നു.
നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ പാടാത്തതിൽ ഗവർണർ പ്രതിഷേധം അറിയിച്ചിരുന്നു. മുഴുവൻ പാടാനാവില്ലെന്നും യു.ഡി.എഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങൾ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഗവർണർക്ക് മറുപടി നൽകിയത്.
പ്രത്യേക മതത്തിന്റെ ഗാനമെന്ന്
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞാൽ ബാക്കിയുള്ളത് പ്രത്യേക മതത്തിന്റെ ദൈവങ്ങളെ സ്തുതിക്കുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രത്യേക മതത്തിന്റെ ഗാനമാണ് വന്ദേമാതരം. ഇത് പോലൊരു ഗാനത്തെ ദേശീയ ഗീതമായി കണക്കാക്കണ്ട. ആദ്യത്തെ രണ്ട് ഭാഗം ഒഴിച്ച് ബാക്കി ചൊല്ലേണ്ടതില്ലെന്ന് ബിനോയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |