SignIn
Kerala Kaumudi Online
Tuesday, 15 September 2026 5.46 PM IST

കാട്ടുപന്നിയെ കൊല്ലാൻ 'തദ്ദേശ' തോക്ക് റെഡി,  ശല്യമുണ്ടാകുന്ന മേഖലയ്ക്കു മാത്രം ബാധകം

wild

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടവും മനുഷ്യജീവന് ഭീഷണിയും ഉയർത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനാതിർത്തിക്ക് പുറത്താണ് അധികാരപരിധി. വിഷം, സ്‌ഫോടക വസ്തുക്കൾ, വൈദ്യുതി എന്നിവ ഉപയോഗിക്കാൻ പാടില്ല. ജഡം ശാസ്ത്രീയമായി മറവുചെയ്യണം. അതിന്റെ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈൽഡ്‌ലൈഫ് വാർഡനായി സർക്കാരിന് നിയമിക്കാം. ഇവരാണ് ഉത്തരവ് ഇറക്കേണ്ടത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമിക്കാം. ഇവരാണ് ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിക്കേണ്ടത്. കൊല്ലുന്നതിനും ജഡം സംസ്കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗിക്കാം.വെടിവയ്ക്കുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും ദോഷം വരാതെ നോക്കണം.

`കാട്ടുപന്നികൾ കാരണം കർഷകർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് മൂന്നു തവണ കത്ത് നൽകിയിട്ടും ഫലമുണ്ടായില്ല.'

-എ.കെ. ശശീന്ദ്രൻ,

വനംമന്ത്രി

 തോക്കുമായി കാത്തിരിക്കണം

വെടിവച്ചു കൊല്ലാൻ തോക്കുമായി രാത്രികാലങ്ങളിൽ കാത്തിരിക്കേണ്ടിവരും. കാരണം, പകൽ കൃഷിയിടങ്ങളിലേക്ക് ഇവ വരുന്നത് അപൂർവമാണ്.

കാട്ടുപന്നികളെ കുരുക്കിട്ട് പിടിച്ച് കൊല്ലാനുള്ള നിർദ്ദേശം മന്ത്രിസഭായോഗത്തിലേക്ക് നൽകിയ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന കേന്ദ്രനിയമത്തിന് എതിരായതിനാൽ സ്വീകരിച്ചില്ല. മൃഗങ്ങളെ ഇഞ്ചിഞ്ചായി കൊല്ലരുതെന്നാണ് കേന്ദ്രനിയമം.

വെടിവയ്ക്കാൻ കർശന ഉപാധികൾ

#സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്താൻ കർശന ഉപാധികളാണ് വനംവകുപ്പ് പരിഗണിക്കുന്നത്.

# തോക്ക് ലൈസൻസുള്ളവരെ പഞ്ചായത്ത് എംപാനൽ ചെയ്യണം. പഞ്ചായത്തിന് പുറത്തുള്ളവരെയും പരിഗണിക്കാം. ഇവരാണ് വെടിവയ്ക്കേണ്ടത്.

# വനമേഖലയിൽ കടന്ന് വെടിവയ്ക്കാൻ പാടില്ല. പഞ്ചായത്ത് വാർഡിൽ വനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വാർഡിൽ അനുമതി നൽകില്ല.നൂറ് ഏക്കർ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും.

# ശല്യമുണ്ടാകുന്ന മേഖല മാത്രമായിരിക്കും അധികാര പരിധി. പഞ്ചായത്തിൽ മുഴുവൻ നിയമം ബാധകമാക്കില്ല. കാണുന്ന കാട്ടുപന്നികളെ മുഴുവൻ നിയമത്തിന്റെ മറവിൽ കൊല്ലാൻ അനുവദിക്കില്ല.

വന നിയമം

മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന ഏതൊരു വന്യജീവിയെയും കൊല്ലാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പുറപ്പെടുവിക്കാമെന്നാണ് നിയമം. വന്യജീവിശല്യം കൂടിയതോടെ ഈ അധികാരം ഡി.എഫ്.ഒമാർക്കും സർക്കാർ നൽകിയിരുന്നു. ഈ അധികാരമാണ് കാട്ടുപന്നികളുടെ കാര്യത്തിൽ പഞ്ചായത്തിന് കൈമാറുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD PIG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA