
കോഴിക്കോട് : സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ പരോക്ഷവിമർശനം. തുടർഭരണത്തിന് കാരണഭൂതരായവർ തുടർ തോൽവികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കാസർകോട്ടെ പ്രതിനിധി പൊതുചർച്ചയിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കഴിഞ്ഞ ദിവസം ഉയർന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ഇന്ന് പിണറായി വിജയനെതിരെയും വിമർശനം ഉയർന്നത്.
കാരണഭൂതൻ എന്ന വാക്ക് എടുത്തു പറഞ്ഞായിരുന്നു പിണറായി വിജയനെതിരെ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ല. 2021ന് ശേഷം എല്ലാ തിരഞ്ഞെടുപ്പിലും തോറ്റപ്പോൾ പൾസ് മനസിലവാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. യോഗത്തിൽ അവതരിപ്പിച്ച പാർട്ടിരേഖയിലെ ഉള്ളടക്കം പാർട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനം ഉയർന്നു.
കൊല്ലം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളും സമാനമായ വിമർശനം ഉയർത്തി. പയ്യന്നൂരിലെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ തളിപ്പറമ്പിൽ മനഃപൂർവ്വം കണ്ണടച്ചത് സംസ്ഥാന സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാണെന്ന സൂചനയും ചർച്ചയിൽ ഉണ്ടായി. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും സംരക്ഷണം ഒരുക്കണമെന്ന നിലപാടിലായിരുന്നു രാവിലത്തെ ചർച്ചയിൽ കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ. ഇ.ഡി ചട്ടമ്പിമാരെപ്പോലെ പെരുമാറിയെന്ന് വിമർശനം ഉയർന്നു. പൊതുചർച്ച ഇന്ന് എട്ടുമണിയോടെ അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |