
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴ മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ ആർ. രാജേഷിന്റെ കുടുംബത്തിന് സംരക്ഷണം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകി.
രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം വളരെ പരിതാപകരമാണ്. കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപ വായ്പ തിരിച്ചടക്കാനുണ്ട്. രക്ഷാപ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ വാങ്ങാൻ ഉൾപ്പെടെയാണ് ഈ വായ്പകൾ. ഈ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും കത്തിൽ പറയുന്നു. എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണം.
വീടിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. കുടുംബത്തിന് പുതിയൊരു വീട് നിർമിച്ചു നൽകാൻ തയ്യാറാകണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മിശ്രവിവാഹിതൻ കൂടിയായ രാജേഷ് മരണപ്പെട്ട സാഹചര്യത്തിൽ ഭാര്യക്ക് അർഹമായ സർക്കാർ ജോലി നൽകാൻ നടപടി സ്വീകരിക്കണം. ഈ നാല് ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് അനുകൂലമായ തീരുമാനങ്ങൾ എത്രയും വേഗം കൈക്കൊള്ളണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |