SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.46 AM IST

നൃത്തം ചിറകുകൾ നൽകിയ പെൺകുട്ടി

aa

തിരുവനന്തപുരം : അഷ്ടമിക്ക് നൃത്തവേദിയിൽ കയറിയാൽ ചിറക് മുളയ്ക്കും. സംഗീതം അവളുടെ മുഖഭാവം മാറ്റും. കൈമുദ്രകളിലും ഭാവം,​ താളം. സംഗീതവും കലയും നൽകിയ കുഞ്ഞുചിറകുമായി മാലാഖയെപ്പോലെ,​

വേദികളിൽ നിന്ന് വേദികളിലേക്ക് അവൾ സഞ്ചരിക്കും. ഗർഭാവസ്ഥയിലേ കുഞ്ഞുങ്ങളുടെ നട്ടെല്ലിനെ, ഗുരുതരമായി ബാധിക്കുന്ന മെനിഞ്ജോ മൈലോസിലാണ് പേട്ട റെയിൽവേ ലൈനിൽ തിരുവാതിര ഭവനിൽ അഷ്ടമിക്ക് (11)​. കാലുകൾ മനസിനൊത്ത് ചലിക്കില്ല. പക്ഷേ ക്ളാസിക്, ബ്രേക്ക്, ഒപ്പന, തിരുവാതിര തുടങ്ങി നൃത്തരൂപങ്ങൾ കസേരയിൽ ഇരുന്ന് അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തും. രണ്ടാം ക്ലാസ് മുതൽ കലോത്സവ വേദികളിലുണ്ട്. നിരവധി ചാനൽ പരിപാടികളിൽ,​ നൃത്ത വേദികളിൽ കുഞ്ഞുനക്ഷത്രമായി.

വനിതാ ശിശു വികസന സമിതിയുടെ ഉജ്ജ്വല ബാല്യ പുരസ്കാരം, ശിശു സംരക്ഷണ സംഘടനയുടെ താര ബാല്യം പുരസ്‌കാരം ഉൾപ്പെടെ അൻപതിലധികം പുരസ്കാരങ്ങൾ തേടിയെത്തി. പേട്ട ഗവ. വി.എച്ച്.എസ്.എസിലെ ആറാം ക്ളാസ് വിദ്യാർത്ഥിയാണ്. ഏതാണ്ട് 75 ശതമാനവും രോഗം പിടികൂടിയതോടെ, മൂന്ന് സർജറികൾ ചെയ്ത്,​ ആരോഗ്യത്തിലേക്ക് തിരിച്ചെത്തി. വൈകല്യങ്ങൾക്കിടയിൽ,​ പഠനത്തിലും മികവ് പുലർത്തുന്നു. കഴിഞ്ഞ സബ് ജില്ലാ കലോത്സവത്തിൽ മാപ്പിള ഗാനാലാപനത്തിന് എ ഗ്രേഡ് നേടി. നന്നായി ചിത്രവും വരയ്ക്കും.

 വേദിയിലേക്ക് കൈപിടിച്ച് അദ്ധ്യാപിക

മറ്റ് കുട്ടികൾ നൃത്തം ചെയ്യുന്നത് കണ്ട് കസേരയിൽ ഇരുന്ന് ഏഴുവയസുള്ള കുഞ്ഞുകുട്ടി വല്ലാതെ ആടുന്നത് സവിത ടീച്ചറാണ് കണ്ടത്. അവളുടെ കുഞ്ഞുസങ്കടങ്ങൾ കണ്ടപ്പോൾ നൃത്ത രംഗത്തേക്ക് കൈപിടിക്കുകയെന്നത്, അദ്ധ്യാപികയുടെയും വാശിയായി. സമഗ്രശിക്ഷ നോർത്ത് യു.ആർ.സിയിൽ സ്പെഷ്യൽ എഡ്യൂകേറ്ററാണ് സവിത. നിയമം പഠിച്ച് വക്കീലാകണമെന്നതാണ് ഇപ്പോഴത്തെ മോഹം. പ്ളാനിംഗ് ബോർ‌‌‌ഡിൽ യു.ഡി. ടെപ്പിസ്റ്റായ അച്ഛൻ പ്രവീണും അമ്മ ശരണ്യയും എല്ലാറ്റിനും ഒപ്പമുണ്ട്.

 കണ്ണൂരുകാരിയായ ഞാൻ പത്മനാഭന്റെ മണ്ണിലെത്തിയത് ഒരു നിയോഗമാണ്. അഷ്ടമിയെ കലാലോകത്തേക്ക് കൈപിടിച്ചെത്തിക്കുന്നതിൽ നിമിത്തമാകാനായി. നാളെ അവളിലൂടെ ലോകം ഞങ്ങളെയും അറിയും.

സവിത സന്ദീപ്,

സ്പെഷ്യൽ എഡ്യൂകേറ്റർ,

സമഗ്രശിക്ഷ നോർത്ത് യു.ആർ.സി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA