
തിരുവനന്തപുരം:ആഗോള കപ്പൽ കമ്പനിയായ എം.എസ്.സിയുമായുള്ള ഓഹരിയിടപാട് നടന്നാൽ വിഴിഞ്ഞത്ത്16,744കോടിയുടെ (1.75ബില്യൺ ഡോളർ) നിക്ഷേപം നടത്തുമെന്ന് സർക്കാരിന് അദാനിയുടെ ഉറപ്പ്. നിലവിലെ 1.6 മില്യൺ(16ലക്ഷം) കണ്ടെയ്നർ വാർഷികശേഷി 5.7മില്യണായി(57ലക്ഷം) വർദ്ധിപ്പിക്കും. എം.എസ്.സിയുടെ ട്രാൻസ്ഷിപ്പ്മെന്റ് ബിസിനസിന്റെ ഗണ്യമായപങ്ക് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് മാറ്റും. കിഴക്കനാഫ്രിക്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോയും എത്തിക്കുമെന്ന് അദാനി സർക്കാരിനെ അറിയിച്ചു.
അദാനി വിഴിഞ്ഞം തുറമുഖകമ്പനിയുടെ 49% ഓഹരിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ(എം.എസ്.സി) ടെർമിനൽ പ്രവർത്തനവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ മുണ്ടി ലിമിറ്റഡ് ഏറ്റെടുക്കുന്നത്. എന്നൂർ,മുന്ദ്ര തുറമുഖങ്ങളിലെ മാതൃകയിലായിരിക്കും നിക്ഷേപം. അദാനിപോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്സോൺ ലിമിറ്റഡ് 51% ഓഹരി നിലനിറുത്തും. തുറമുഖം എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കോമൺ യൂസർ ടെർമിനലായി പ്രവർത്തിക്കും. എം.എസ്.സിക്കോ അനുബന്ധ സ്ഥാപനങ്ങൾക്കോ പ്രത്യേകാവകാശം അനുവദിക്കില്ല. അദാനിപോർട്സ് കമ്പനിയുടെയും എം.എസ്.സിയുടെയും സ്ഥാപനങ്ങളുടെ വിവരങ്ങൾ, നിക്ഷേപത്തിന്റെ പ്രാധാന്യം, വികസനത്തിനുള്ള ഉറപ്പുകൾ എന്നിവ അദാനി സർക്കാരിനെ അറിയിച്ചു. ഓഹരി സർക്കാരിന്റെ അനുമതിയില്ലാതെ കൈമാറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഓഹരിയിടപാടിന്റെ
ഗുണ-ദോഷ വശംപഠിക്കും
#ഓഹരിയിടപാടിന്റെ ഗുണ-ദോഷ വശങ്ങൾ പരിശോധിച്ചും സംസ്ഥാന താത്പര്യം സംരക്ഷിച്ചും തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കിയും തീരുമാനമെടുക്കാനാണ് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയോട് സർക്കാർ നിർദ്ദേശിച്ചത്.
#ദേശീയസുരക്ഷ, പൊതുതാത്പര്യം, സുതാര്യമായ മത്സരം, നിക്ഷേപപ്രോത്സാഹനം, ആഗോള മത്സരക്ഷമതയുള്ള നിഷ്പക്ഷമായ മാരിടൈം കവാടമായി ദീർഘകാലാടിസ്ഥാനത്തിൽ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാവും അദാനിയുടെ അപേക്ഷ പരിശോധിക്കുകയെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി ഡോ.രത്തൻ.യു.കേൽക്കർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |