
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് തെളിവില്ലെന്ന് കാട്ടി അവസാനിപ്പിക്കാൻ അട്ടിമറി നടത്തിയെന്ന എസ്.ഐ.ടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാൻ സാദ്ധ്യത. കേസ് അട്ടിമറിയിൽ അജിത്തിന് പങ്കുണ്ടെന്ന് തെളിവുകൾ സഹിതം എസ്.ഐ.ടി ജൂൺ 23ന് നൽകിയ റിപ്പോർട്ടിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിരുന്നു. അന്യ സംസ്ഥാനത്തുള്ള ആഭ്യന്തര
സെക്രട്ടറി മിൻഹാജ് അലം തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് കൈമാറും.
കേസ് ഡയറി തിരുത്താൻ ഇടപെട്ടു, ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാൻ തെളിവുകൾ അട്ടിമറിച്ചു, അന്വേഷണ ഘട്ടത്തിൽ മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകരായ പ്രതികളുമായി നിരന്തരം ഫോണിൽ സംസാരിച്ചു തുടങ്ങിയ കണ്ടെത്തലുകൾ എസ്.ഐ.ടി റിപ്പോർട്ടിലുണ്ട്. കേസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാ തെരേസാ ജോണിന് എ.ഡി.ജി.പി അയച്ച സന്ദേശങ്ങളും പിടിച്ചെടുത്തു. അന്വേഷണസംഘത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ ദിവസം, രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിൽ അജിത്തുണ്ടായിരുന്നു. ക്രമക്കേട് കാട്ടാൻ
നിർബന്ധിതരായെന്നാണ് രണ്ട് എസ്.ഐമാരുടെ മൊഴി. അജിത്തിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഉടൻ ചേരാനിരിക്കുന്നതിനാൽ, എസ്.ഐ.ടി റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തുകയാണെന്ന് ആരോപണമുയർന്നിരുന്നു.
കേസിനും വകയുണ്ട്
വ്യാജരേഖയുണ്ടാക്കൽ, തെളിവുനശിപ്പിക്കൽ, അന്വേഷണം അട്ടിമറിക്കൽ അടക്കം ക്രിമിനൽ കുറ്റങ്ങൾക്ക് കേസെടുക്കാനാവുമെന്ന് റിപ്പോർട്ടിലുണ്ട്.
മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ നടപടിക്ക് ശുപാർശ ചെയ്യാൻ എസ്.ഐ.ടിക്ക് കഴിയില്ല. പൊലീസ് മേധാവിയാണ് ഇതിനുള്ള ശുപാർശ നൽകേണ്ടത്.
കേസ്ഡയറി തിരുത്തിയതിനടക്കം കേസെടുത്തില്ലെങ്കിൽ ഗൺമാൻമാരുടെ മർദ്ദനക്കേസ് നിലനിൽക്കില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |