
തിരുവനന്തപുരം:അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ദിനംതോറും വർദ്ധിക്കുന്ന ആവശ്യങ്ങൾക്ക് ഇത് മതിയാകുന്നില്ല. കഴിഞ്ഞ വർഷം ആറും അതിന് മുമ്പത്തെ വർഷം അഞ്ചും വിക്ഷേപണങ്ങളാണ് നടത്താനായത്.
വിദേശത്തു നിന്നുള്ള ഉപഗ്രഹ വിക്ഷേപണ ആവശ്യങ്ങളും കൂടിയിട്ടുണ്ട്. ഗഗൻയാൻ,ചന്ദ്രയാൻ,സ്പെയ്സ് സ്റ്റേഷൻ തുടങ്ങിയ വമ്പൻ ദൗത്യങ്ങളുടെ പിന്നാലെയാണ് ഐ.എസ്.ആർ.ഒ.ടീം.അതിനിടയിൽ പി.എസ്.എൽ.വി.യുടെ രണ്ട് വിക്ഷേപണങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെ വിക്ഷേപണ കലണ്ടർ താളം തെറ്റി.
സ്വകാര്യ സംരംഭകരുടെ സഹായത്തോടെ റോക്കറ്റുകളും ഉപഗ്രഹങ്ങളുമുണ്ടാക്കി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം.നിലവിൽ 400 സ്റ്റാർട്ടപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ട്. അവയുടെ സഹായത്തോടെ ഒരു ശ്രമത്തിൽ പത്തിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആലോചന.എസ്.എസ്.എൽ.വി.എന്ന ചെറു റോക്കറ്റ് ഉപയോഗിച്ച് കൂടുതൽ വിക്ഷേപണങ്ങൾക്കും ആലോചനയുണ്ട്.
ഇന്ത്യയ്ക്ക് 196
ട്രാൻസ്പോണ്ടർ
ഇന്ത്യയ്ക്ക് 196 ട്രാൻസ്പോണ്ടറുകളാണുള്ളത്. അതിൽ 126 എണ്ണം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പാട്ടത്തിനെടുത്തിരിക്കുകയാണ്. 33 എണ്ണം പൊതു സേവനത്തിനും ബാക്കി സൈനിക ആവശ്യത്തിനുമാണ്. വാണിജ്യ, സൈനിക ആവശ്യങ്ങൾക്കായി 500 ട്രാൻസ്പോണ്ടറുകളെങ്കിലും ആവശ്യമുണ്ട്. ട്രാൻസ്പോണ്ടറുകളുടെ
കുറവിൽ വിദേശ ഉപഗ്രഹങ്ങളിൽ നിന്ന് വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. 300 ട്രാൻസ്പോണ്ടറുകളെങ്കിലും വിക്ഷേപിക്കണമെന്നാണ് ഐ.എസ്.ആർ.ഒയ്ക്കുള്ള നിർദ്ദേശം.
ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് കൂടിയ തരംഗ ദൈർഘ്യത്തോടെ നിശ്ചിത കേന്ദ്രത്തിലേക്ക് സ്വമേധയാ തിരിച്ചുവിടുന്ന ഇലക്ട്രോണിക് ഉപകരണമാണ് ട്രാൻസ്പോണ്ടർ.ടി.വി.ചാനലുകൾ മുതൽ കപ്പലുകളിലേയും വിമാനങ്ങളിലേയും ഗതിനിർണ്ണയ സംവിധാനങ്ങൾ,. എയർ ട്രാഫിക് കൺട്രോൾ, വാഹനങ്ങളിലെ ഫാസ്റ്റ്ടാഗുകൾ, ക്രെഡിറ്റ്,ഡെബിറ്റ് ബാങ്ക് കാർഡുകൾ,ഡിജിറ്റൽ പെയ്മെന്റ് സംവിധാനം,അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് ട്രാൻസ്പോണ്ടറുകളെ ആശ്രയിച്ചാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |