
കൊച്ചി: ജൂലായ് 25 രാത്രി 8.30. ആലുവയിലെ കൊച്ചുപെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാൻ പോയതാണ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. കൈയിൽ അമ്മയുടെ ഫോൺ മാത്രം. ഭയന്നുവിറച്ച കുടുംബം പൊലീസിന്റെ സഹായംതേടി. 29 ന് കുട്ടിയെ കണ്ടെത്തുംവരെ അരങ്ങേറിയത് ഒരു റിയൽ ലൈഫ് ക്രൈം ത്രില്ലർ.
അവ്യക്തമായ സി.സി. ടി.വി ദൃശ്യങ്ങളും കാസർകോട് കാണിച്ച ഫോണിന്റെ അവസാന ടവർ ലൊക്കേഷനുമായിരുന്നു പിടിവള്ളി. കടത്തിക്കൊണ്ടുപോവുകയാണെന്ന് ആലുവ വെസ്റ്റ് സ്റ്റേഷൻ എസ്.ഐ. സതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷാരോൺ, അൻഷാദ്, വനിതാ സി.പി.ഒ. ലിഞ്ജു എന്നിവരടങ്ങുന്ന 'ആലങ്ങാട് സ്‌ക്വാഡ് ഉറപ്പിച്ചു'.
ഡിജിറ്റൽ തെളിവുകൾ അഴിച്ചെടുത്ത് സൈബർ വിംഗ് ഒപ്പം നിന്നു. ചെറായിയിൽ ഐസ്‌ക്രീം വില്പന നടത്തിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്താണ് (26) പെൺകുട്ടിക്ക് ഒപ്പമുള്ളത്. ഇൻസ്റ്റഗ്രാം വഴി പരിചയം. ലഹരിക്കേസിലും പ്രതി.
പറവൂരിൽനിന്ന് ഓട്ടോയിലെത്തിയ അഭിജിത്ത് ആലുവയിൽ കാത്തുനിന്ന പെൺകുട്ടിയുമായി നേരെ പോയത് ബസ് സ്റ്റാൻഡിലേക്ക്. അവിടെനിന്ന് കോഴിക്കോട് എത്തി.
സ്വിച്ച് ഓഫ് ചെയ്തുവെച്ച ഫോൺ പ്രതി ഓൺ ചെയ്യുമ്പോൾ കിട്ടുന്ന സിഗ്‌നലുകൾ മാത്രമായിരുന്നു തുമ്പ്. 'ആലങ്ങാട് സ്‌ക്വാഡ് ഇന്നോവ കാറിൽ പിന്തുടർന്നു.അഭിജിത്തിന്റെ ഇൻസ്റ്റഗ്രാമിലേക്ക് തുടരേ മെസേജുകൾ അയച്ച് ലൊക്കേഷൻ തിരിച്ചറിഞ്ഞു. മംഗളൂരു, താനെ, ധാരാവി...
മൂന്നു രാകപൽ ഉറക്കമില്ലാതെ പാഞ്ഞ അന്വേഷണ സംഘം 3000ൽ അധികം കിലോമീറ്ററുകൾ താണ്ടി പൂനെയിലെത്തി. പ്രതി കൈയെത്തും ദൂരത്തുണ്ടെന്ന് ഉറപ്പായി.നിസാമുദ്ദീൻ എക്‌സ്പ്രസിൽ ഡൽഹിയിലേക്കാണ് യാത്ര.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ നിസാമുദ്ദീൻ എക്‌സ്പ്രസ്സിന്റെ ജനറൽ കോച്ച് വളഞ്ഞു. ഡൽഹിയിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുക്കുമ്പോൾ, സിനിമയെ വെല്ലുന്ന അന്വേഷണമാണ് വിജയം കണ്ടത്.
``കുട്ടിയുമായി മടങ്ങിവരുകയുള്ളൂ എന്ന് ഉറപ്പിച്ചാണ് ഇറങ്ങിയത്. അവളെ മാതാപിതാക്കളുടെ കൈകളിൽ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം.``
-എസ്.ഐ സതീഷ്
സ്‌ക്വാഡ് അംഗങ്ങൾ എല്ലാവരും അച്ഛനനമ്മമാരണ്. അതിന്റെ ആശങ്കയും വാശിയും തങ്ങൾക്ക് ഉണ്ടായിരുന്നു. പെൺകുട്ടി ഭയന്ന അവസ്ഥയിലായിരുന്നു.
വനിതാ സി.പി.ഒ ലിഞ്ജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |