
തിരുവനന്തപുരം: പ്ലാൻഫണ്ടായി സർക്കാർ അനുവദിച്ച തുക ചെലവഴിച്ച് കെ.എസ്.ആർ.ടി.സി 100 കോടി രൂപയ്ക്ക് പുത്തൻ ബസ് വാങ്ങുന്നു. 300 ബസുകൾ വരെ ഈ തുകയ്ക്ക് വാങ്ങാനാകുമെന്ന കണക്കുകൂട്ടലിലാണ് കോർപറേഷൻ. പത്ത് എ.സി ബസും ബാക്കി ബി.എസ്6 സൂപ്പർഫാസ്റ്റ് ബസും വാങ്ങാനാണ് തീരുമാനം. ടെൻഡർ അടുത്തമാസം ആരംഭിക്കും. കഴിഞ്ഞ സർക്കാർ രണ്ടുതവണയായി 340 ബസുകൾ വാങ്ങിയിരുന്നു. ഇതിൽ പ്രീമിയം സൂപ്പർഫാസ്റ്റുകൾ യാത്രാ സൗഹൃദമല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. സീറ്റിൽ സുഗമമായി ഇരിക്കാനോ കാലുകൾ നീട്ടിവയ്ക്കാനോ കഴിയില്ല. ഇത്തരം പരാതികൾ പുതിയ ബസുകളെക്കുറിച്ച് ഉണ്ടാകില്ലെന്ന് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറെയും പഴഞ്ചൻ ബസുകളാണ് സർവീസ് നടത്തുന്നത്. 17 വർഷം കഴിഞ്ഞ 2,050 ബസുകളുടെ കാലാവധി ഈയിടെ 20 വർഷമാക്കിയിരുന്നു. 15 വർഷം കഴിഞ്ഞാൽ ബസുകൾ പിൻവലിക്കണമെന്ന കേന്ദ്രമോട്ടോർ വാഹനനിയമം ലംഘിച്ചാണ് ഫിറ്റ്നസ് കാലാവധി സംസ്ഥാനം നീട്ടിയത്. ബസുകളുടെ കുറവു കാരണം വെറ്റ്ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കി സർവീസ് നടത്തിവരികയാണ്. ദീർഘദൂര എ.സി ബസ് സർവീസുകൾക്കാണ് വാടകവണ്ടികൾ ഉപയോഗിക്കുന്നത്.
വിദേശവായ്പയിൽ തീരുമാനമായില്ല
പുതിയ ബസ് വാങ്ങുന്നതിന് 1,400 കോടി രൂപയുടെ വിദേശബാങ്ക് വായ്പ തരപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സർക്കാരിനെ സമീപിച്ചെങ്കിലും അനൂകൂല തീരുമാനമുണ്ടായിട്ടില്ല. ജർമ്മൻ വികസനബാങ്കായ കെ.എഫ്.ഡബ്ലിയു. എ.ഐ.ഐ.ബി, എ.ഡി.ബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വായ്പയായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം. 1000 കോടിക്ക് 2,300 ബി.എസ്- 6ബസുകളും 400 കോടിക്ക് 200 ഇലക്ട്രിക്ബസുകളും വാങ്ങാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |