
കൊല്ലം: തുറമുഖാധിഷ്ഠിത വ്യവസായ വികസനത്തിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്രയുടെ പ്രാരംഭ പ്രവർത്തനം തുടങ്ങുന്നു. മാരിടൈം, ഇൻലാൻഡ് പ്ലാൻ തയ്യാറാക്കലാണ് ആദ്യ നടപടി. കേരള മാരിടൈം ബോർഡിനാണ് ചുമതല. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ചാണ് വികസനം. സ്വകാര്യ പങ്കാളിത്തത്തിനാവും പ്രാധാന്യം. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്സ് പാർക്കുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, കണ്ടെയ്നർ വർക്ക്‌ഷോപ്പുകൾ എന്നിവയുടെ സാദ്ധ്യതാപഠനം നടത്തും.
മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള മറ്റ് തുറമുഖങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ തയ്യാറാക്കും. തീരക്കടൽ, ദേശീയ ജലപാത, ഉൾനാടൻ ജലാശയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടപ്പാക്കാവുന്ന ചരക്ക് നീക്ക, ടൂറിസം പദ്ധതികളും പ്ലാനിൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ സാഗർമാല, ഗതിശക്തി എന്നിവയിൽ നിന്നു പരമാവധി സാമ്പത്തിക സഹായം ലിഭിക്കാനുതകുന്ന പദ്ധതികളുടെ പട്ടിക പ്രത്യേക തയ്യാറാക്കും.
ഫിഷറീസ്, ഉൾനാടൻ ജലഗതാഗതം, പൊതുമരാമത്ത് വകുപ്പുകളും വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ട് ലിമിറ്റഡ്, കൊച്ചിൻ പോർട്ട് അതോറിട്ടി എന്നിവയും പ്ലാൻ തയ്യാറാക്കുന്നതിൽ സഹായിക്കും. തുറമുഖ രംഗത്തുള്ള സ്വകാര്യ സംരംഭകരുടെ ആശയങ്ങളും ഉൾക്കൊള്ളും.
പ്രധാന നേട്ടം
1 നികുതി വരുമാനത്തിൽ വൻ വർദ്ധന
2 നൂറുകണക്കിന് തൊഴിൽ അവസരങ്ങൾ
3 കാർബൺ എമിഷൻ കുറച്ച് ഹരിത ഇന്ധനത്തിലേക്ക്
4 സ്വകാര്യ പങ്കാളിത്തത്തോടെ നാടിന്റെ വികസനം
5 ക്രൂസ് ഉൾപ്പെടെ ജല ടൂറിസത്തിൽ കുതിപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |