
കണ്ണൂർ: മതിയായ രേഖകളോ വിസയോ ഇല്ലാതെ നിരവധി ബംഗ്ലാദേശികൾ കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ അധിവസിക്കുന്നു. ഏറ്റവും ഒടുവിൽ അതീവ സുരക്ഷാ കേന്ദ്രമായ ഏഴിമല നാവിക അക്കാഡമിയിൽ നിന്നും ബംഗ്ലാദേശ് പൗരൻ പിടിയിലായി. ഒരു വർഷത്തോളമായി കരാർ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശ് മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ് ലോബ് സോറനെ (32) യാണ് പിടികൂടിയത്.
മതിയായ രേഖകളോ വിസയോ ഇല്ലാതെ താമസിച്ചുവരുന്നതിനിടെയാണ് ഇയാളെ നാവികസേന അധികൃതർ പിടികൂടിയത്. ഇയാൾ ബംഗ്ലാദേശ് പൗരത്വം മറച്ചുവച്ചാണ് ജോലിയിൽ പ്രവേശിച്ചത്. ഇന്നലെ രാവിലെയാണ് ഇയാളെ പിടികൂടിയത്.
ഒരു വർഷക്കാലത്തോളമായി ലോൺട്രി മേഖലയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഏഴിമല നാവിക അക്കാഡമിയിൽ ബംഗ്ലാദേശ് പൗരൻ അനധികൃതമായി കടന്നുകയറിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് കാണുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായ ബംഗ്ലാദേശ് പൗരനെ നാവിക അക്കാഡമി ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് പൗരത്വ രേഖകളും മറ്റും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയത്. നേവി അധികൃതരുടെ വിശദമായ പരിശോധനയ്ക്കു ശേഷം ഇയാളെ പയ്യന്നൂർ പൊലീസിന് കൈമാറും.
നഗരത്തിലെ സ്പാകളിൽനിന്ന് 5 ബംഗ്ലദേശ് യുവതികളെ കഴിഞ്ഞദിവസം പാസ്‌പോർട്ടും വിസയുമില്ലാതെ പിടികൂടിയിരുന്നു. റിമാൻഡിലായ ഇവർ പൊലീസിനു നൽകിയ മൊഴിയിലാണ് കൂടുതൽപേർ ജില്ലയിൽ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞത്. തുടർന്നാണ് എല്ലാ ജോലിക്കാരുടെയും തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടത്. ബംഗ്ലാദേശിൽനിന്ന് അതിർത്തി വഴി കൊൽക്കത്തയിലെത്തി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ട്രെയിൻമാർഗം ജില്ലയിലേക്കെത്തുന്നത്.
പൊലീസ് പരിശോധന ഊർജിതമാക്കണം
നാട്ടിലെ ഹോട്ടലുകൾ, കൂൾ ബാറുകൾ മറ്റ് തൊഴിലിടങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം ബംഗാളിൽ നിന്ന് വന്നവരാണെന്നാണ് പൊതു ധാരണ. എന്നാൽ മതിയായ പരിശോധനകളില്ലാതെ ജില്ലയിലെ വിവിധയിടങ്ങളിൽ ബംഗ്ലാദേശ് പൗരൻമാർ ജോലി ചെയ്യുകയാണ്. മതിയായ രേഖകളോ, വിസയോ ഇല്ലാതെ ബംഗാൾ അതിർത്തി വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കുടിയേറുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ. ട്രെയിൻ മാർഗമാണ് ഇവർ ജില്ലയിലേക്കെത്തിയതെന്നാണ് നിഗമനം. പൊലീസ് പരിശോധന ഊർജിതമാക്കണമെന്ന ആവശ്യം ഉയരുകയാണ്.
വ്യാജ കാർഡുണ്ടാക്കാൻ ഏജൻസികൾ
ചിലർ വ്യാജ തിരിച്ചറിയൽ കാർഡുകൾ വരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ പ്രത്യേക ഏജൻസികളുമുണ്ട്. അറസ്റ്റിലായവർ പൊലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. ബെംഗളൂരുവിൽനിന്നാണ് ഇത്തരക്കാരെ കണ്ണൂരിലേക്കെത്തിക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |