SignIn
Kerala Kaumudi Online
Monday, 07 September 2026 12.38 AM IST

പന്ത്രണ്ടുകാരൻ മുത്തുമോൻ പൂക്കോട്ടൂരിന്റെ ബെല്ലാരി രാജ

READ ENGLISH VERSION
uthd

കൊച്ചി: ഒന്നര വർഷത്തിനിടെ ആറാം ക്ലാസുകാരൻ മിൽഹാൻ എന്ന മുത്തുമോൻ കച്ചവടം ചെയ്തത് ആയിരത്തിലധികം പോത്തുകളെ! കേരളത്തിലെ തീരെ പ്രായം കുറഞ്ഞ കന്നുകാലി വ്യാപാരിയാണ് മലപ്പുറം പൂക്കോട്ടൂർ എ.യു.പി.സ്കൂളിന്റെ ഈ 'മുത്ത്". വെറും 12 വയസ്. മുത്തുമോന്റെ പോത്ത് വ്യാപാരം കാണാൻ ചന്തകളിൽ പ്രമുഖരടക്കം എത്തുന്നു. പഠനത്തിലും മിടുമിടുക്കൻ.

പിതാവ് മുസ്തഫയുടെ കന്നുകാലി കച്ചവടം കണ്ടാണ് മരിയാട് പണ്ടാരപ്പെട്ടി വീട്ടിൽ മുത്തുമോൻ വളർന്നത്. വീട്ടിലെ കോഴിയും ആടും പോത്തിൻകിടാവുമായിരുന്നു കുഞ്ഞുനാളിലെ കൂട്ടുകാർ. പിതാവിനൊപ്പം ചന്തയിൽ പോകാനും കന്നുകാലികളെ വാങ്ങി മറിച്ചുവിൽക്കുന്നതു കാണാനും വലിയ താത്പര്യമായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ കരഞ്ഞും വാശിപിടിച്ചും പിതാവിനൊപ്പം ചന്തയിലേക്കുള്ള യാത്രകൾ തരപ്പെടുത്തിയിരുന്നു. നാലാം ക്ലാസിൽ എത്തിയപ്പോഴേക്കും പിതാവിന്റെ കന്നുകാലി കച്ചവടം മുത്തുമോന്റെ വാക്കുകേട്ടായി!

പതിയെ കച്ചവടം മുത്തുമോൻ ഏറ്റെടുത്തു. പണം കൊടുക്കലും വാങ്ങലും മാത്രമായി മുസ്തഫയുടെ പണി.

''ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. മകന്റെ കച്ചവടത്തിലെ രീതിയും മറ്റും കണ്ടപ്പോൾ അദ്ഭുതം തോന്നി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, വ്യാപാരമെല്ലാം മോനെ ഏൽപ്പിച്ചു. ആളുകൾ അഭിനന്ദിക്കുന്നതും കച്ചവടം കാണാൻ എത്തുന്നതുമെല്ലാം കാണുമ്പോൾ വലിയ സന്തോഷം"-മുസ്തഫ പറഞ്ഞു.

മാതാവ് ഖദീജയും മകന്റെ താത്പര്യത്തിനൊപ്പമാണ്. ജഹാന സെറിൻ, മുഹമ്മദ് മുഷ്‌റഫ്, ഇബാ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.

ആദ്യം പഠനം, പിന്നെ കച്ചവടം
ദിവസവും രാവിലെ ആടിനെയും പോത്തിനെയും പറമ്പിലേക്ക് മാറ്റിക്കെട്ടുന്നതും വെള്ളം കൊടുക്കുന്നതുമാണ് സ്കൂളിൽ പോകുന്നതിന് മുമ്പുള്ള ജോലി. സ്കൂൾ വിട്ടു വന്നാൽ ഇവയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരും. സ്കൂൾ ഒഴിവുള്ള ഞായറാഴ്ചകളിൽ ചട്ടിപ്പറമ്പ് ചന്തയിൽ രാവിലെ മുത്തുമോൻ ഹാജരായിരിക്കും.

പഠിച്ച് നല്ല ജോലി വാങ്ങണം. ഇതിനൊപ്പം കന്നുകാലി വ്യാപാരവും കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
- മുത്തുമോൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHUMON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA