
ഓണത്തപ്പനെ വരവേൽക്കാൻ അത്തമിടുമ്പോൾ നാം അന്വേഷിക്കുന്ന പൂവാണ് തുമ്പ. നിറത്തിലും ഗുണത്തിലും എന്ന പോ
ലെ പരിശുദ്ധിയിലും എളിമയിലും തുമ്പപ്പൂ മറ്റ് നാടൻ പൂക്കളിൽ നിന്നും വ്യത്യസ്‌തമാണ്. നല്ല വെളുത്തനിറമുള്ള പൂക്കൾ ശ്രീപരമേശ്വരന് ഏറ്റവും ഇഷ്‌ടപ്പെട്ടതായി കരുതിവരുന്നു. അതുകൊണ്ട് തന്നെ ശിവാരാധനയിൽ ഈ പൂക്കൾ ധാരാളമായി ഉപയോഗിക്കുന്നു. തുമ്പമാല ശിവക്ഷേത്രങ്ങളിലെ ഒരു പ്രധാന നേർച്ചയാണ്. ശിവനെപ്പോലെ മഹാബലിക്കും പ്രിയപ്പെട്ടതാണ് തുമ്പപ്പൂവ്. മഹാബലി തന്റെ മൂർദ്ധാവിൽ ചൂടാൻ തുമ്പപ്പൂവ് തിരഞ്ഞെടുത്തു എന്നാണ് വിശ്വാസം.
വലിപ്പം കൊണ്ട് ചെറുതായ ഈ പൂവിനെ മറ്റുള്ള പൂക്കൾ പരിഹസിച്ചപ്പോൾ വിഷമം തോന്നിയ വനദേവത ഇതിനെ അനുഗ്രഹിച്ചിട്ടുണ്ടെന്നും മറ്റൊരു ഐതിഹ്യമുണ്ട്.
''തുമ്പപ്പൂവേ പൂത്തിരളേ
നാളേക്കൊരുവട്ടിപ്പൂതരണേ...""
എന്ന ഈരടിയും പ്രസിദ്ധമാണ്.
ഔഷധമൂല്യമുള്ള ഒരു ചെടിയാണിത്. തുമ്പപ്പൂവിൽ നിന്നും തയ്യാറാക്കുന്ന ഔഷധം മഞ്ഞപ്പിത്തം, പനി, വിരകോപം, ഛർദ്ദി, വയറുവേദന എന്നിവയ്‌ക്ക് ഉത്തമമാണ്. തുമ്പയിട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. തേൾ കടുച്ചഭാഗത്ത് തുമ്പയില തേച്ചാൽ ആശ്വാസമുണ്ടാകും. വിജനപ്രദേശങ്ങളിൽ ധാരാളമായി വളരുന്ന സസ്യമാണിത്. സംസ്‌കൃതത്തിൽ ഈ ചെടിക്ക് ദ്രോണപുഷ്‌പി, ചിത്രപത്രിക, കരഭപ്രിയ എന്നീ പേരുകളുണ്ട്. ലൂക്കാസ് ആസ്‌പെറ എന്ന ശാസ്ത്രനാമത്തോടു കൂടിയ ഈ ചെടി ലാമിയേസിയേ കുടുംബത്തിൽ ഉൾപ്പെടുന്നു. ദേവന്മാരുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങൾ തുമ്പച്ചെടിക്കുണ്ട്. ചെറുതെങ്കിലും നിറം കൊണ്ടും ആകാരം കൊണ്ടും മനോഹരമായ തുമ്പപ്പൂക്കളുടെ വിശുദ്ധിയും ഔഷധഗുണവും ഇതിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |