SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ചമ്പക്കുളം ആരോഗ്യകേന്ദ്രത്തിൽ പേരിന് പോലും സുരക്ഷയില്ല

1

കുട്ടനാട്: രാത്രിയിൽ അടിയന്തരചികിത്സ തേടിയെത്തുന്നവരും കൂട്ടുകാരും ഡ്യൂട്ടി ഡോക്ടർമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ചമ്പക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പതിവ് സംഭവമാണ്. കടന്നൽ കുത്തേറ്റ ഒരാളെ കഴിഞ്ഞ ദിവസം രാത്രി ഇവിടെ പ്രവേശിപ്പിച്ചിരുന്നു. മതിയായ ചികിത്സ ഉറപ്പാക്കിയിട്ടും പെട്ടെന്ന് വേദന ശമിക്കാതെ വന്നതോടെ ബന്ധുക്കൾ ഡ്യൂട്ടി ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് നേരെ തട്ടിക്കയുകയും അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് ഒടുവിലത്തെ സംഭവം. ഇതിന് മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ആശുപത്രിയിൽ പേരിന് പോലും ഒരു സുരക്ഷാ ജീവനക്കാരനില്ലാത്തതാണ് ഇത്തരം ഭീഷണികൾക്ക് കാരണം.

ഏതു നിമിഷവും ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് ഡോക്ടർമാരും മറ്റു ജീവനക്കാരും.അടിയന്തരമായി സുരക്ഷാ ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ രാത്രി ഡ്യൂട്ടി ബഹിഷ്ക്കരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധത്തിലേക്ക് കടക്കാനാണ് ജീവനക്കാരുടെ തീരുമാനം.

ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും നേർക്ക് രാത്രിയിൽ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഉൾപ്പടെ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. എന്നിട്ടും ചമ്പക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനോ,​ ജീവനക്കാരുടെ സുരക്ഷ ഉറപ്പാകാകനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

സുരക്ഷാജീവനക്കാരില്ല

ചമ്പക്കുളം, നെടുമുടി, പുല്ലങ്ങടി, തായങ്കരി, തെക്കേകര കണ്ടങ്കരി തുടങ്ങി നിരവധി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയമായ ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ കുറേ നാളുകളായി രാത്രി കിടത്തി ചികിത്സ നിർത്തിവച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് അടുത്തിടെ പുനരാരംഭിച്ചത്. എന്നാൽ,​ അപ്പോഴും സുരക്ഷാജീവനക്കാരെ ഏർപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളാൻ ആശുപത്രി ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് തയ്യാറായിട്ടില്ല. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL