
ചേർത്തല: കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാദ്ധ്യമപ്രവർത്തകൻ അഭിലാഷിന്റെ ജീവൻ രക്ഷിക്കാൻ ചേർത്തല നഗരം ഒരുങ്ങുന്നു.14ന് നടക്കുന്ന ജനകീയ ധനസമാഹരണത്തിന് മുന്നോടിയായി വാർഡ് കൺവീനർമാരുടെയും സ്‌ക്വാഡ് കൺവീനർമാരുടെയും യോഗം ചേർന്നു. പണമില്ലാത്തതിനാൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ എസ്.സോബിൻ പറഞ്ഞു.
അഭിലാഷിന്റെ ഇളയ മകളായ വൈഗാലക്ഷ്മിയാണ്(19) കരൾ പകുത്തുനൽകുന്നത്. ധനസമാഹരണത്തിന് മുന്നോടിയായി 7ന് ഭവനസന്ദർശനവും നോട്ടീസ് വിതരണവും നടത്തുവാൻ യോഗം തീരുമാനിച്ചു. അഭിലാഷിനെ കൂടാതെ നഗരസഭയിലെ അവയവമാറ്റിവെയ്ക്കൽ ശസ്ത്രക്രയയ്ക്ക് നിർദ്ദേശിക്കപ്പെടുന്ന എല്ലാവർക്കുമായി ധനസമാഹരണം നടത്തുകയാണ് സമിതിയുടെ ലക്ഷ്യം.14ന് രാവിലെ 7 മുതൽ 12 വരെ നടക്കുന്ന ജനകീയ ധനസമാഹരണത്തിലുടെ 1.5 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.സമിതി പ്രവർത്തനം ആരംഭിച്ച സമയത്ത് തന്നെ ധനസഹായം എത്തിതുടങ്ങിയെന്ന് ഭാരവാഹികൾ പറഞ്ഞു. നിരവധി പേർ സഹായവുമായി രംഗത്ത് എത്തി. 28-ാം വാർഡ് കൗൺസിലർ പി.അഖിൽ തന്റെ ഒരു മാസത്തെ ഓണറേറിയം സമിതിക്ക് സംഭാവന ചെയ്തു. യോഗത്തിൽ എൻ.എൽ.വത്സലകുമാരി അദ്ധ്യക്ഷയായി. ജീവൻ രക്ഷാസമിതി ജനറൽ കൺവീനർ കെ.ടി.മധു റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ സ്റ്റാറ്റിംഗ് കമ്മറ്റി അദ്ധ്യക്ഷർ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ,വാർഡ് കമ്മറ്റി ഭാരവാഹികൾ,ബ്ലോക്ക് കൺവീനർമാർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |