
ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1.78 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. മുൻ സാമ്പത്തിക വർഷത്തിലെ 1.54 ലക്ഷം കോടി രൂപയിൽ നിന്ന് 15.6 ശതമാനം വർദ്ധനവാണുണ്ടായത്. 2020-21ൽ രേഖപ്പെടുത്തിയ 84,643 കോടി രൂപയിൽ നിന്ന് ഇരട്ടിയിലധികം വർദ്ധനവും രേഖപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.
കഴിഞ്ഞ ദശകത്തിൽ തദ്ദേശീയ പ്രതിരോധ ഉത്പാദനം ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. 2013-14ലെ 43,746 കോടിയിൽ നിന്ന് നിലവിലെ റെക്കോഡ് നിലയിലേക്ക് ഉയരുകയായിരുന്നു. ആത്മനിർഭർ ഭാരത് പദ്ധതിയാണ് ഇതിന് കാരണമായതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
2026ലെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രതിരോധത്തിനായി 7.85 ലക്ഷം കോടി രൂപ അനുവദിച്ചതിന് ശേഷമാണ് ആഭ്യന്തര ഉത്പാദനത്തിൽ കുതിച്ചുചാട്ടം ഉണ്ടായത്. ഇതിൽ 2.19 ലക്ഷം കോടി രൂപ സൈനിക നവീകരണത്തിനും കരസേന, നാവികസേന, വ്യോമസേന എന്നിവയിലുടനീളം മൂലധന സമാഹരിക്കലിനുമായി നീക്കിവച്ചിട്ടുണ്ട്.
2025-26 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ യൂണിറ്റുകളും മൊത്തം പ്രതിരോധ ഉത്പാദനത്തിന്റെ ഏകദേശം 76 ശതമാനം സംഭാവന ചെയ്തതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. സ്വകാര്യ മേഖല 24 ശതമാനവും സംഭാവന ചെയ്തു. മുൻ വർഷമിത് 22 ശതമാനമായിരുന്നു.
സ്വകാര്യ മേഖലയിലെ ഉത്പാദനം ഏകദേശം 42,000 കോടി രൂപയായി എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആഭ്യന്തര ഉത്പാദനത്തിലെ വികാസം 2025-26 സാമ്പത്തിക വർഷത്തിൽ 38,424 കോടി രൂപയുടെ റെക്കോർഡ് പ്രതിരോധ കയറ്റുമതി കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |