
തുറവൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചു. നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ ഹാർഡ്‌വെയർ കടയിലേക്ക് ഇടിച്ചുകയറി. രണ്ട് പേർക്ക് പരിക്കേറ്റു. തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിൽ വട്ടത്തറ ഉദയപ്പൻ (52), കുറ്റിയാഞ്ഞിലിക്കൽ പുരുഷൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ തിരക്ക് കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉദയപ്പനെ ചേർത്തല താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റ പുരുഷനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂക്കുറ്റി–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ചേർത്തല–അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ നഗരി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 6.20ഓടെയായിരുന്നു അപകടം. റോഡരികിൽ നിന്നിരുന്ന ഉദയപ്പനെയും പുരുഷനെയും ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബസ് ഹാർഡ് വെയർകടയുടെ മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയ്ക്കും നാശനഷ്ടമുണ്ടായി. ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ അയച്ചു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |