ആലപ്പുഴ: പാൽവില വർദ്ധനയും ഗതാഗത ചെലവും തിരിച്ചടിയായതോടെ സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികൾക്കുള്ള പാലിന്റെയും മുട്ടയുടെയും വിതരണം പ്രതിസന്ധിയിൽ. പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികളിൽ പാലും മുട്ടയും നൽകി വരുന്നത്. മുട്ട ഒന്നിന് 10 രൂപയായി വിതരണനിരക്ക് ഉയർത്തിയെങ്കിലും പാലിന് അനുവദിച്ചിട്ടുള്ള ലിറ്ററിന് 60 രൂപ എന്ന നിരക്ക് പര്യാപ്തമല്ലെന്നാണ് വിതരണക്കാരുടെ പരാതി.
മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതിയിലെ പ്രധാന ഘടകമാണ് പാലും മുട്ടയും. എന്നാൽ, വിതരണത്തിൽ തടസം നേരിട്ടാൽ കുട്ടികൾക്കുള്ള പോഷകാഹാരത്തിന്റെ ലഭ്യതയെ അത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. പാൽ സംഭരിച്ച് വിവിധ അങ്കണവാടികളിൽ കൃത്യമായി എത്തിക്കാൻ പുതിയ സാഹചര്യത്തിൽ
നല്ല വാഹനച്ചെലവ് വരുന്നുണ്ട്. നിലവിലെ നിരക്കിൽ ഇത്തരം ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെന്ന നിലപാടിലാണ് വിതരണക്കാർ. അടുത്തിടെ മിൽമ പാൽ വില വർദ്ധിപ്പിച്ചെങ്കിലും ഇതിന് ആനുപാതികമായ വർദ്ധനയുണ്ടായിട്ടില്ല.വിതരണച്ചെലവിലെ വർദ്ധന കണക്കിലെടുത്ത് പാൽ വിതരണത്തിനുള്ള നിരക്ക് സർക്കാർ പുനഃപരിശോധിക്കണമെന്നതാണ് വിതരണക്കാരുടെയും അങ്കണവാടി പ്രവർത്തകരുടെയും ആവശ്യം.
വില വർദ്ധന തിരിച്ചടി
# ഗ്രാമീണ മേഖലകളിലെയും ഉൾപ്രദേശങ്ങളിലെയും അങ്കണവാടികളിൽ പാൽ എത്തിക്കുന്നതിന് ഗതാഗതച്ചെലവും കൂലിയും വർദ്ധിച്ചതോടെ നിലവിലെ നിരക്കിൽ വിതരണം ലാഭകരമല്ലെന്നാണ് വിതരണക്കാർ പറയുന്നത്
# പൊതുവിപണിയിലെ നിരക്കിൽ അങ്കണവാടികളിൽ പാൽ ലഭിക്കുക പ്രയാസമാണ്. പ്രത്യേകിച്ച്, ഗ്രാമീണ മേഖലകളിൽ.പ്രാദേശികമായി പാൽ കിട്ടണമെങ്കിൽ 65-70 രൂപ വരെ വേണം. ഗതാഗതച്ചെലവ് കൂടിയാകുമ്പോൾ ഈ തുക തികയാതെ വരും
# ജില്ലയിലെ പലയിടത്തും ടെൻഡർ നടപടികൾ നടക്കുന്നുണ്ടെങ്കിലും കുറഞ്ഞ നിരക്ക് കാരണം പലരും മുന്നോട്ടുവരാത്ത അവസ്ഥയുണ്ട്.
ഈ സാഹചര്യത്തിൽ ചിലയിടങ്ങളിൽ അങ്കണവാടി അധികൃതർ ബദൽ സംവിധാനം തേടാൻ ഒരുങ്ങുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |