ഹരിപ്പാട്: കരുവാറ്റയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കൈകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കരുവാറ്റ സ്വദേശികളായ രണ്ടുപേർക്കെതിരേ ഹരിപ്പാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതരയോടെ കരുവാറ്റ ആശ്രമത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബേക്കറിയിൽ നിൽക്കുകയായിരുന്ന പതിനഞ്ചുകാരനെ പ്രതികൾ ചേർന്ന് ആക്രമിക്കുകയും ബലമായി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു.
തുടർന്ന് കരുവാറ്റക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച ശേഷം, പ്രതികളിലൊരാൾ തന്റെ ടീഷർട്ട് ഉപയോഗിച്ച് കുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടി. പ്രതികളുടെ സുഹൃത്തിന്റെ അനിയനൊപ്പം ചേർന്ന് വിദ്യാർത്ഥി സിഗരറ്റ് വലിച്ചെന്ന സംശയത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി അമ്മയോടൊപ്പം നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |