
ചാരുംമൂട്: ജില്ലയിലെ പ്രധാന വ്യാപാര-ഗതാഗത കേന്ദ്രങ്ങളിലൊന്നായ ചാരുംമൂട് ജംഗ്ഷൻ രാത്രിയായാൽ ഇരുട്ടിലാകും. ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ് ലൈറ്റ് കുറച്ച് നാളായി പ്രവർത്തനരഹിതമായതാണ് കാരണം. ഇതിന് പുറമേ ജംഗ്ഷനിലെയും പരിസരങ്ങളിലെയും നിരവധി സ്ട്രീറ്റ് ലൈറ്റുകളും കത്താത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാഴ്ത്തുകയാണ്. മഴക്കാലമായതോടെ അപകടഭീഷണിയും ഉയർത്തുന്നുണ്ട്.
ചാരുംമൂട് ജംഗ്ഷനിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. രാത്രി സമയങ്ങളിൽ ആവശ്യമായ വെളിച്ചമില്ലാത്തതിനാൽ വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും അപകടഭീഷണി വർദ്ധിച്ചിരിക്കുകയാണ്. സമീപ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് യാത്രക്കാർക്ക് ഏക ആശ്വാസം.ചാരുംമൂട് ജംഗ്ഷനിൽ ഡിവൈഡറിൽ വാഹനങ്ങൾ കയറി അപകടം ഉണ്ടാകുന്നതും നിത്യ സംഭവമാണ്. ജംഗ്ഷന് പടിഞ്ഞാറ് ബസ് സ്റ്റാൻഡിന് സമീപം റോഡരികിലെ മരങ്ങളിൽ തമ്പടിച്ചിരിക്കുന്ന ദേശാടനക്കിളികളുടെ കാഷ്ഠം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും ചാരുംമൂടിന് തലവേദനയാകുകയാണ്.
............
# ഒഴിയാതെ ആശങ്ക
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിലെ ഭൂരിഭാഗം ബൾബുകളും പ്രകാശിക്കുന്നില്ല. ഹൈമാസിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചുനക്കര പഞ്ചായത്തിനാണ് ഹൈമാസ് ലൈറ്റിന്റെ പ്രവർത്തന അവകാശം. ജംഗ്ഷനിലെ സ്ട്രീറ്റ് ലൈറ്റുകളും ഒരുമിച്ച് പ്രവർത്തനരഹിതമായതോടെ രാത്രികാലങ്ങളിൽ സുരക്ഷാ ആശങ്കയും ശക്തമാണ്
...........
ചാരുംമൂട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും സ്ട്രീറ്റ് ലൈറ്റുകളും അടിയന്തരമായി പ്രവർത്തനക്ഷമമാക്കണം.
-മണിക്കുട്ടൻ ഈഷോപ്പി,കെ.വി.വി.ഇ.എസ്,യൂണിറ്റ് വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |