ആലപ്പുഴ: റെയിൽവേ അധികൃതരും സ്വകാര്യ ബസ് ഉടമകളും തമ്മിലുണ്ടായ തർക്കത്തിന് പരിഹാരമായതോടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്കുള്ള സ്വകാര്യ ബസ് സർവീസ് ഇന്നലെ പുനരാരംഭിച്ചു. ഒത്തുതീർപ്പ് ചർച്ചകളുടെ അടിസ്ഥാനത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങളോടെയാണ് ബസുകൾ വീണ്ടും സ്റ്റേഷനിലേക്ക് സർവീസ് നടത്തിത്തുടങ്ങിയത്. നിലവിൽ ബസുകൾ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുമ്പിൽ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റേഷൻ ക്വാർട്ടേഴ്‌സ് റോഡിലൂടെ മന്നോട്ടുപോയി തിരികെ വരുന്നതിനായി ക്രമീകരിച്ച സ്ഥലത്ത് തിരിച്ച ശേഷം വീണ്ടും സ്റ്റേഷന് മുന്നിലെത്തി യാത്രക്കാരെ കയറ്റിയാണ് സർവീസ് നടത്തുന്നത്.
റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗ് ഏരിയ വിപുലീകരിച്ചതിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് യാത്രക്കാരെ കയറ്റിറക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സ്റ്റേഷന് മുന്നിൽ ബസുകൾ നിറുത്തിയിടുന്നതിന് ആർ.പി.എഫ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സ്റ്റേഷൻ സർവീസ് നിറുത്തിവയ്ക്കുകയായിരുന്നു.
ബസ് ഉടമകളുടെ പ്രതിനിധികൾ, റെയിൽവേ സ്റ്റേഷൻ മാനേജർ, ആർ.പി.എഫ് സി.ഐ എന്നിവർ തമ്മിൽ ഏതാനും ദിവസം മുമ്പ് നടത്തിയ ചർച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവീസ് പുനരാരംഭിച്ചത്.
റെയിൽവേ സ്റ്റേഷന്റെയും സമീപ റോഡിന്റെയും നവീകരണ പ്രവർത്തനങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ബസുകൾക്ക് സ്റ്റേഷനിൽ പ്രവേശനം ഉണ്ടായിരുന്നില്ല. നവീകരിച്ച റോഡ് അടുത്തിടെയാണ് ഗതാഗതത്തിനായി തുറന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |