ആലപ്പുഴ: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ഉദ്ഘാടനത്തിനും പദ്മഭൂഷൺ ബഹുമതി ലഭിച്ച എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാനുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് ആലപ്പുഴയിലെത്തുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി .
രാവിലെ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി റോജി.എം ജോൺ, അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, കൗൺസിലർ എ.എം.നൗഫൽ, ജില്ലാ കളക്ടർ ഷാജി.വി. നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
കനത്ത സുരക്ഷാ അകമ്പടിയോടെ പരിപാടി സ്ഥലമായ ലിയോതേർട്ടീന്ത് സ്കൂളിലെത്തുന്ന ഉപരാഷ്ട്രപതിയെ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്. സന്ദീപ്, ചീഫ് മാനേജർ എസ്.വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വരവേൽക്കും.
ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ അഞ്ഞൂറിലധികം പൊലീസുകാരെയാണ് നഗരത്തിൽ വി.വി.ഐ.പി സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 8മുതൽ ഉച്ചയ്ക്ക് 12 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഉപരാഷ്ട്രപതി ഹെലി കോപ്റ്റർ ഇറങ്ങുന്ന ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ കേരളകൗമുദി വാർഷികാഘോഷം ഉദ്ഘാടനം നടക്കുന്ന ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം വരെ റോഡിന്റെ ഇരുവശങ്ങളും പൊലീസ് ബന്തവസിലാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബസ് സ്റ്രേഷൻ, റെയിൽവേ സ്റ്റേഷൻ, നഗരത്തിലെ ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടന്നു. ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലാ പൊലീസ് മേധാവിയ്ക്കാണ് മേൽനോട്ടം.
ഗതാഗത നിയന്ത്രണം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ
ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ നാൽപ്പാലം, കൊച്ചു കടപ്പാലം, വഴി ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം വരെയുള്ള ഭാഗത്ത് ഇന്ന് രാവിലെ 8 മണി മുതൽ 12 മണി വരെയാണ് ഗതാഗത നിയന്ത്രണം. വി.വി.ഐ.പി സന്ദർശന സമയത്ത് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. സി.സി.എൻ.ബി കനാലിന് ഇരുവശത്തുമായി അനധികൃതമായി വാഹന പാർക്കിംഗ് പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |