
കിഴക്കമ്പലം: പട്ടിമറ്റം കുമ്മനോട് ഭണ്ഡാരക്കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ മുറിയിൽ നിന്ന് സ്വർണാഭരണങ്ങളും പണവും രേഖകളും മോഷണം പോയ സംഭവത്തിൽ പ്രതിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശിയായ ഫൈജുദീനാണ് (23) പിടിയിലായത്.
കിള്ളിയൂർ വില്ലേജ് മാർത്താണ്ഡം സ്വദേശി എ.സി. ദേവരാജ് താമസിക്കുന്ന വാടകമുറിയിലാണ് മോഷണം നടന്നത്. ഭണ്ഡാരക്കവല സ്വദേശി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ദേവരാജ് താമസിച്ചിരുന്നത്.
മേയ് 29നായിരുന്നു സംഭവം. സ്യൂട്ട്കേസിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബാഗിലെ ചെറിയ പഴ്‌സിൽ നിന്നാണ് മോഷണം നടന്നത്. അഞ്ച് പവന്റെ മാല, രണ്ട് പവന്റെ കൈചെയിൻ, ഒരു പവന്റെ മോതിരം എന്നിവയുൾപ്പെടെ എട്ട് പവൻ സ്വർണ്ണാഭരണങ്ങളും 1.20 ലക്ഷം രൂപയും നഷ്ടമായിരുന്നു. ഇതുകൂടാതെ സ്കൂട്ടറിന്റെ ആർ.സി ബുക്കും ഒപ്പിട്ട നിലയിൽ സൂക്ഷിച്ചിരുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എട്ട് ചെക്ക് ലീഫുകളും മോഷ്ടിക്കപ്പെട്ടു. പരാതിയെ തുടർന്ന് കുന്നത്തുനാട് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സമീപത്തെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കറുത്ത ഷർട്ട് ധരിച്ച ഒരാൾ വാടകവീടിന്റെ ഭാഗത്തേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തി. ഈ ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്. തുടർ അന്വേഷണത്തിനൊടുവിലാണ് ഫൈജുദീനെ പൊലീസ് തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതതും. പ്രതിയിൽ നിന്ന് മോഷണവുമായി ബന്ധപ്പെട്ട തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എസ്. ശിവലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ എം. അഭിജിത്, എ.എസ്.ഐ എ.ഐ. നാദിർഷ, എസ്.സി.പി.ഒ പി.എ. റിഷാദ്, സി.പി.ഒമാരായ ഒ.എസ്. ബിബിൻരാജ്, എബി ഗോപാലൻ എന്നിവർ അംഗങ്ങളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |