
കൂത്താട്ടുകുളം: കൂത്താട്ടുകുളം വില്ലേജ് ഓഫീസിന് സമീപത്തെ ബസ് സ്റ്റോപ്പിൽ അതിരുകടന്ന് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രികാലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീല പദപ്രയോഗങ്ങളും ശല്യം ചെയ്യലും പതിവായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതി. ഇതിന് പുറമെ മുന്നറിയിപ്പ് ബോർഡുകളെ നോക്കുകുത്തിയാക്കിയുള്ള അനധികൃത പാർക്കിംഗ് കാരണം യാത്രക്കാർ ബസിൽ കയറാൻ നെട്ടോട്ടമോടേണ്ട ഗതികേടിലാണ്.
നോ പാർക്കിംഗ് ബോർഡുകൾക്ക് താഴെ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കിടയിലാണ് സാമൂഹിക വിരുദ്ധർ താവളമടിക്കുന്നത്.
കാത്തിരിപ്പ് കേന്ദ്രത്തിന്റെ വശങ്ങളിലെ അനധികൃത പാർക്കിംഗ് മൂലം ബസുകൾക്ക് സ്റ്റോപ്പിലേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് വെയിലും മഴയുമേറ്റ് എം.സി റോഡരികിലേക്ക് ഓടിയെത്തി വേണം ബസിൽ കയറാൻ.
വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്കും ഈ അനധികൃത പാർക്കിംഗ് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.
ലക്ഷങ്ങൾ മുടക്കിയിട്ടും
ജനങ്ങൾക്ക് ഗുണമില്ല
മാസങ്ങൾക്ക് മുൻപ് മരം വീണ് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം രണ്ടര ലക്ഷം രൂപ മുടക്കിയാണ് നഗരസഭ അടുത്തിടെ പുനർനിർമ്മിച്ചത്. ബസുകൾക്ക് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്തേക്ക് എത്തുന്നതിന് തടസമായിരുന്ന മീഡിയൻ, നഗരസഭയുടെ ഇടപെടലിനെ തുടർന്ന് പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനായി ചെയ്ത ഈ കാര്യങ്ങളെല്ലാം ഇപ്പോൾ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിനും സാമൂഹിക വിരുദ്ധർക്കുമാണ് പ്രയോജനപ്പെടുന്നത്.
ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത നിലവിലെ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടെത്തണം, നഗരസഭ ഈ കാര്യത്തിൽ ഇടപെടണം,
രഞ്ജിത്ത് രാജൻ
വ്യാപാരി
അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും സാമൂഹിക വിരുദ്ധർക്കെതിരെ പരിശോധന ശക്തമാക്കുന്നതിനും കൂത്താട്ടുകുളം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നഗരസഭയും ശക്തമായ നടപടി സ്വീകരിക്കും
റെജി ജോൺ
ചെയർപേഴ്സൺ
നഗരസഭാ ചെയർപേഴ്സൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |