
ഉദിയൻകുളങ്ങര: കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളിൽ അത്തപ്പൂക്കളങ്ങൾ ഒരുക്കാൻ അന്യനാട്ടിലെ പൂക്കളെ ആശ്രയിക്കുമ്പോൾ നെയ്യാറ്റിൻകര മരുതത്തൂർഗ്രാമത്തിൽ പാരമ്പര്യ അത്തപ്പൂക്കളം ഒരുക്കാനാണ് പുതിയ തലമുറകളിലെ കുട്ടികൾക്ക് താത്പര്യം.
വീടുകളിലും ഏലായിലും കിട്ടുന്ന പൂക്കൾ ശേഖരിക്കാൻ അതിരാവിലെ മുതൽ കുട്ടികൾ വട്ടിയുമായി ഇറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്.
മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ മതപാഠശാലയിലെ കുട്ടികളിലാണ് നാട്ടുപൂക്കൾ കൊണ്ട് അത്തച്ചമയത്തിന് തുടക്കമിട്ടതെങ്കിലും നെയ്യാറ്റിൻകരയിലെ ഗ്രാമങ്ങളും ഈ ശൈലിയേറ്റെടുത്തു.
തുമ്പപ്പൂവാണ് അത്തം നാളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. തുളസിയിലയും പൂവും, കാശിതുമ്പ,
മന്ദാരം, ശംഖുപുഷ്പം വെള്ളയും നീലയും നിറങ്ങൾ, മുക്കുറ്റി എന്നിവയാണ് ഓണപ്പൂക്കളത്തിലെ ഒഴിച്ചുകൂടാനാവാത്ത നാടൻപൂക്കൾ.
നാടൻ പൂക്കൾ റെഡി
ഇന്നലെ അത്തം തുടങ്ങിയതു മുതൽ നാട്ടുപൂക്കൾക്ക് ഡിമാൻഡ് കൂടി. ചിലർ സ്വന്തമായി വീട്ടുമുറ്റത്ത് കൃഷി ചെയ്ത പൂക്കളാണ് ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്,തുളസി,ചെമ്പരത്തി,കാശി തുമ്പ,മന്ദാരം,ശംഖുപുഷ്പം,മുക്കുറ്റി പൂക്കളാണ് പൂക്കൾ നാട്ടിൻ പുറങ്ങളിൽ അന്വേഷിക്കുന്നത്.പാരമ്പര്യ പൂക്കൾ ശേഖരിച്ച് ചോദിക്കുന്ന വിലയ്ക്ക് വിൽക്കുന്ന സംഘങ്ങളും അമരവിള,കൊറ്റാമം ഭാഗങ്ങളിലുണ്ട്.
വൈകിട്ട് ശേഖരിക്കുന്ന മൊട്ടും പൂക്കളും രാവിലെ ആവശ്യക്കാർക്ക് എത്തിക്കും.
അന്യസംസ്ഥാന പൂക്കളും വിപണിയിൽ
ഓണക്കാലം അടുത്തതോടെ അന്യസംസ്ഥാനമായ തമിഴ്നാട് ആരുവാമൊഴിക്ക് സമീപത്തെ തോവാള പൂമാർക്കറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലേക്ക് 40ശതമാനത്തിലധികം പൂക്കളാണ് കയറ്റി അയച്ചത്. ഇത് തിരുവനന്തപുരം സിറ്റിയിലെത്തുമ്പോൾ വില ഏകദേശം 50 ശതമാനത്തിൽ കഴിയുമെന്നാണ് പുഷ്പ വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. നാട്ടുപുഷ്പങ്ങൾ കൊണ്ട് അത്തച്ചമയം ഒരുക്കുന്ന മരുതത്തൂർ ഗ്രാമത്തെ പുറത്തുനിന്നുള്ളവരും കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |