കട്ടപ്പന : നെല്ലിപ്പാറ പാറക്കടവ് കെ എം മാണി ജലസേചന പദ്ധതിക്കെതിരായ കാമാക്ഷി പഞ്ചായത്ത് ഭരണസമിതിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ഗുണഭോക്തൃ കമ്മിറ്റി. പദ്ധതിയുടെ ഭാഗമായി പാറക്കടവിൽ ചെക്ക്ഡാം നിർമിച്ചതിനെ തുടർന്നാണ് പരിസരപ്രദേശങ്ങളിൽ വെള്ളം കയറിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മേഖലയിൽ വർഷങ്ങളായി മഴക്കാലത്ത് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണെന്നും ഭാരവാഹികൾ പറഞ്ഞു.
മുൻ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ 2022ലെ ബഡ്ജറ്റിലെ 8.15 കോടി മുതൽമുടക്കുള്ള പദ്ധതി അനുവദിച്ചത്. കാമാക്ഷി പഞ്ചായത്തിലെ 7ാം വാർഡിൽ ജലക്ഷാമം നേരിടുന്ന നെല്ലിപ്പാറ ഭാഗത്തെ 77 ചെറുകിട കർഷകരുടെ 170 ഏക്കർ കൃഷിയിടത്തിൽ ജലസേചനം നടത്താനായി നടപ്പാക്കുന്ന അത്യാധുനിക രീതിയിലുള്ള പദ്ധതിയാണിത്. ഇതിനായി 8 സെന്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് വാങ്ങി പഞ്ചായത്തിന് കൈമാറിയിരുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ച് രണ്ടാംഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തടയണ നിർമിച്ചത്.നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ വിളകൾക്കും തുല്യഅളവിൽ ജലസേചനം നടത്തുന്നതും പാഴാകാതെ കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് കൂടുതൽ കൃഷിക്ക് ജലസേചനവും വളപ്രയോഗവും നടത്താനും കഴിയുന്ന ഈ പദ്ധതി, സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായി ഇന്ത്യയിൽ നടപ്പാക്കുന്ന ആദ്യത്തേതാണ്. വർഷങ്ങളായി മഴക്കാലത്ത് വെള്ളം കയറുന്ന മേഖലയിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനുപകരം തടയണ പൊളിക്കാനുള്ള നീക്കത്തിൽനിന്ന് ഭരണസമിതി പിൻമാറണം. അല്ലത്തപക്ഷം ഗുണഭോക്താക്കൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്ലാത്തോട്ടം സിബി, വട്ടോത്തുകുന്നേൽ റോയി, പുല്ലാട്ട് ജേക്കബ്, മങ്ങാട്ടുതാഴെ സന്തോഷ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |