മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കണ്ണൂർ: പുതിയതെരുവിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡിന് നടുവിൽ സ്ഥാപിച്ച പഴഞ്ചൻ ഡിവൈഡറുകൾ അപകടഭീഷണി ഉയർത്തുന്നു. ഡിവൈഡറുകളിൽ വലിയ വാഹനങ്ങൾ തട്ടുന്നത് പതിവാകുകയാണ്. ഓണക്കാലം അടക്കമുള്ള സീസണുകളിൽ ഡിവൈഡറുകൾ കൂടുതൽ ഭീഷണിയാകുകയാണ്.
ചെറുതും, വലുതമായി വാഹനങ്ങൾ രാത്രികാലങ്ങളിൽ ഡിവൈഡറുകളിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. ഡിവൈഡർ കാരണം കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടാണ്. പഴയ ഡിവൈഡർ മാറ്റി സ്ഥാപിച്ച് ശാസ്ത്രീയമായ രീതിയിലുള്ള ഡിവൈഡർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
ഒരുവർഷം മുമ്പാണ് കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചത്. വൺവേ സംവിധാനം ഏർപ്പെടുത്തുകയും പുതിയതെരു ഭാഗങ്ങളിലെ ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുകയും ചെയ്തു. ഒരുവർഷത്തോളം ഗതാഗതക്കുരുക്കിന് ശമനമുണ്ടായി. അശാസ്ത്രീയ രീതിയിലുള്ള ഡിവൈഡറും കാലവർഷക്കെടുതി മൂലം റോഡുകളിൽ കുഴികൾ രൂപപ്പെട്ടതും പ്രദേശത്ത് വീണ്ടും ഗതാഗതക്കുരുക്കും അപകടവും പതിവായിരിക്കുകയാണ്.
വളപട്ടണം പാലത്തിലും കുരുക്ക് പതിവ്
തളിപ്പറമ്പ്-പയ്യന്നൂർ റൂട്ടിലോടുന്ന ബസ് ജീവനക്കാർ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറോളമാണ് വളപട്ടണം പാലത്തിൽ പൊറുതി മുട്ടുന്നത്. പാലം കടക്കാൻ വലിയ വെല്ലുവിളിയാണിവിടെ. ഗതാഗതകുരുക്ക് മൂലം സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ് മിക്ക ബസുകാരും വളപട്ടണം പാലത്തിൽ കുഴികൾ രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
മഴക്കാലത്തിന് മുൻപ് നടന്ന അറ്റകുറ്റപ്പണികൾ യാതൊരു ഗുണവും ചെയ്തിട്ടില്ല. കുഴിയടയ്ക്കണമെന്നാവശ്യപ്പെട്ട് കെ.വി സുമേഷ് എം.എൽ.എ. രണ്ടുതവണ കളക്ടരെ കണ്ടിരുന്നെങ്കിലും നടപടിയായില്ല. മഴ പൂർണമായും ശമിച്ചാൽ അറ്റകുറ്റപ്പണി നടക്കാനുള്ള സാദ്ധ്യതയുണ്ട്. മഴക്കാലത്തെ ടാറിംഗ് വേണ്ട പോലെ ഗുണം ചെയ്യാത്തതിനാലാണ് റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായത്.
പുതിയതെരുവിൽ ഭീഷണിയായ പഴയ ഡിവൈഡറുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |