പാറശാല: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ച പരശുവയ്ക്കൽ പൊന്നംകുളത്തിന് ഇനിയും ശാപമോക്ഷമായില്ല. നവീകരിച്ച കുളത്തിൽ വള്ളിപ്പായൽ നിറഞ്ഞതോടെ അപകടഭീഷണിയും ഏറി. നാട്ടുകാരുടെ പരാതികളെ തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അധികൃതർ കുളം നവീകരിച്ചത്.
കുളത്തിന്റെ ഒരു വശത്തെ തകർന്ന കരിങ്കൽ ഭിത്തികൾ പുനർനിർമ്മിച്ച്, വരമ്പുകളിലെ പുല്ല് ചെത്തി മാറ്റിയശേഷം കുളത്തിൽ വെള്ളം നിറച്ചെങ്കിലും കുളത്തിലെ ചെളി പൂർണ്ണമായും നീക്കം ചെയ്തിരുന്നില്ല. അതുകാരണം ഏതാനും മാസങ്ങൾക്കുള്ളിൽ കുളത്തിലെ വെള്ളത്തിൽ വള്ളിപ്പായലും ആമ്പൽ ചെടികളും നിറഞ്ഞു. ഇതോടെ നാട്ടുകാർ കുളത്തെ ഉപേക്ഷിച്ച നിലയിലായി.
കരമന-കളിയിക്കാവിള ദേശീയപാതയുടെ ഓരത്തായി പരശുവയ്ക്കൽ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന പൊന്നംകുളം നാട്ടുകാർക്കും കർഷകർക്കും വാഹന യാത്രക്കാർക്കും ഏറെ പ്രയോജനകരമായിരുന്നു. കഴിഞ്ഞ പത്ത് വർഷം മുമ്പ് അധികാരത്തിലിരുന്ന പഞ്ചായത്ത് കമ്മിറ്റി കുളത്തിന്റെ നവീകരണത്തിനായി വൻ തുക ചെലവാക്കി നടത്തിയ പ്രവർത്തനങ്ങൾ കുളത്തിന്റെ നാശത്തിന് വഴിതെളിച്ചതെന്നാണ് പൊതുവായ ആക്ഷേപം. നാട്ടുകാരുടെ പരാതികളെ തുടർന്ന് 30 ലക്ഷത്തിൽപരം രൂപ ചെലവാക്കിയാണ് കുളം പുനരുദ്ധീകരിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വൻതുക ചെലവഴിച്ച് നവീകരിച്ച പൊന്നംകുളം വീണ്ടും നാശത്തിന്റെ വക്കിലെത്തിലെത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരശുവയ്ക്കൽ പൗരസമിതി പാറശാല പഞ്ചായത്ത് അധികൃതർക്ക് പരാതി സമർപ്പിച്ചു. പരശുവയ്ക്കൽ പൊന്നംകുളത്തെ നാട്ടുകാർക്ക് ഉപയോഗപ്രദമാക്കി മാറ്റുന്നതിനായി കുളത്തിലെ വള്ളിപ്പായലും ആമ്പലും ഉൾപ്പെടുന്ന ചെളി കോരിമാറ്റി നവീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Despite spending lakhs of rupees on renovation, Parassuvaykkal Ponnamkulam continues to remain neglected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |