SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

കോട്ട പിടിച്ച പോരാളി സന്ദീപ് വാര്യർ

sandeep
സന്ദീപ് വാര്യർ, ഭാര്യ ഷീജ, മകൻ ശ്രീഗോവിന്ദ് എന്നിവർക്കൊപ്പം

തൃക്കരിപ്പൂർ: ഇന്നുവരെ കോൺഗ്രസ് ജയിച്ചിട്ടില്ലാത്ത തൃക്കരിപ്പൂരെന്ന ഇടതുകോട്ട പിടിച്ച കരുത്തനായ പോരാളിയായി വോട്ടർമാർ അടയാളപ്പെടുത്തുകയാണ് സന്ദീപ് വാര്യരെ. ആരുടെ മുന്നിലും കൂസാതെ ഇതുവരെ ഒരു യു.ഡി.എഫ് സ്ഥാനാർത്ഥിയും പ്രചാരണ രംഗത്ത് കടന്നുചെല്ലാത്ത വഴികളിൽ ഇറങ്ങിച്ചെന്ന പടനായകൻ. സി.പി.എമ്മിന്റെ നെടുങ്കോട്ടകളിൽ വരെ കയറിച്ചെന്ന് വോട്ട് ചോദിച്ചതോടെ പുതുയുഗ വോട്ടർമാരുടെ ഹരമായി മാറി സന്ദീപ്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആർ.എസ്.എസ് പത്രത്തിന്റെ ലേഖകനായിരുന്നു സന്ദീപ് വാര്യർ. പഴയ വള്ളുവനാടിന്റെ ഭാഗമായ ചെത്തല്ലൂരാണ് നാട്. ചെറുപ്പത്തിൽ ഇടതുപക്ഷക്കാരൻ ആയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപാടികളിൽ പങ്കെടുത്താണ് ഇടത് ആഭിമുഖ്യം വളർന്നത്. പെരിന്തൽമണ്ണ സഹകരണ കോളേജിലെ പഠനകാലത്ത് എ.ബി.വി.പി ആയി. രാഷ്ട്രീയത്തിലുള്ള താൽപര്യവും ആവേശവും സന്ദീപിനെ ബി.ജെ.പി വക്ത‌ാവായും യുവമോർച്ച നേതാവായും വളർത്തി. മുൻ പ്രധാനമന്ത്രി വാജ്‌പേയിയോടുള്ള സ്നേഹമാണ് ബി.ജെ.പിയിൽ എത്തിച്ചത്. ചാനൽ ചർച്ചകളിൽ സംഘ്പരിവാറിന്റെ ശബ്ദമായി.

കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപാണ് കോൺഗ്രസിലെത്തിയത്. ബി.ജെ.പി നേതൃത്വത്തിനെതിരായ നിലപാടുകളിൽ പാർട്ടി സന്ദീപിനെതിരെ തിരിഞ്ഞു. അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായുള്ള കടുത്ത ഭിന്നത സന്ദീപ് പരസ്യമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് കോൺഗ്രസ് നേതൃത്വം നാടകീയമായി തൃക്കരിപ്പൂരിൽ സന്ദീപിന്റെ പേര് പ്രഖ്യാപിക്കുന്നത്.

യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി, ബിജെപി വീവേഴ്‌സ് സെൽ അഖിലേന്ത്യാ നിർവാഹക സമിതി അംഗം, ഓൾ ഇന്ത്യ ഹാൻഡ് ലൂം ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് കംപ്യൂട്ടർ ഡിപ്ലോമ ബിരുദധാരിയായ സന്ദീപ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SANDHEEP VARYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL